എസ്എഫ്‌ഐ- ഡിവൈഎഫ്ഐ നേതാവായി തുടക്കം; സര്‍ക്കാര്‍ അഭിഭാഷകനായി തിളങ്ങി; എന്‍ഐഎ വക്കീലായതോടെ സംഘിപ്പേര് വീണു; ആദ്യ പീഡന കേസില്‍ ജയിലില്‍ കിടന്നിട്ടും വീണ്ടും വീട്ടമ്മയെ പീഡിപ്പിച്ചു; പുതിയ കേസ് തടയാന്‍ ഭാര്യയെയും സഹോദരിയെയും കൂട്ടി ഇരയുടെ വീട്ടില്‍ എത്തി മാപ്പ് പറയുന്ന ദൃശ്യം പുറത്തായതോടെ തലപൊക്കാനാവാതെ തൂങ്ങി മരണം: മുന്‍ പ്ലീഡര്‍ മനുവിന് സംഭവിച്ചത്

എസ്എഫ്‌ഐ- ഡിവൈഎഫ്ഐ നേതാവായി തുടക്കം;

Update: 2025-04-14 05:16 GMT

കൊല്ലം: സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടേണ്ടവര്‍ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്ക് പിന്നാലെ പോയാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവാണ് അഡ്വ. പി ജി മനുവിന്റെ ദാരണമായ മരണം. നീതി നേടി തന്നെ മുന്നിലെത്തിയവരെ പോലും ദുരുപയോഗം ചെയ്‌തെന്ന ഗുരുതര ആക്ഷേപം നേരിട്ടതിന് ശേഷമാണ് മനു ആത്മഹത്യയില്‍ അഭയം തേടിയത്. തന്റെ സ്വഭാവദൂഷ്യം കാരണം കുടുംബം മുഴുവന്‍ നാണം കെടുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ കൂടി പ്രചരിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ വഴിയില്ലാതെയാണ് മനുവിന്റെ തൂങ്ങി മരണം.

മനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. ഒരു കാലത്ത് തന്റെ കരിയറില്‍ തിളങ്ങി നിന്ന അഭിഭാഷന്‍. ഒരു പീഡന ആരോപണം എത്തിയതോടെ സര്‍വ്വതും തകര്‍ന്നാണ് മരിച്ചത്. കൊല്ലതെ വാടക വീട്ടല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ പിജി മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം എങ്കിലും സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കൂടി പരിഗണിച്ച ശേഷമേ പോലീസ് കൃത്യമായ ധാരണയിലേക്ക് എത്തുകയുള്ളൂ.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാണ് പിജി മനു. ജാമ്യത്തില്‍ തുടരവെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണം ഉയര്‍ന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും അഭിഭാഷകന്‍ മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും.

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാവില്‍ നിന്നും സര്‍ക്കാര്‍ പ്ലീഡറിലേക്ക്

എറണാകുളം പിറവം സ്വദേശിയായിരുന്നു അഡ്വ. പി ജി മനു. പഠനകാലത്ത് മുതല്‍ ഇടതുപക്ഷവുമായിട്ടായിരുന്നു അടുപ്പം. സിപിഎം രാഷ്ട്രീയ വഴിയില്‍ സഞ്ചരിച്ചു തുടങ്ങി. നിയമപഠന കാലത്ത് അടക്കം എസ്എഫ്‌ഐയുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നിയമ പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെ സഖാക്കളുടെ കേസുകള്‍ അടക്കം കൈകാര്യം ചെയ്തു. ഡിവൈഎഫ്‌ഐ ബന്ധം അടക്കം തുണയാക്കിയാണ് അദ്ദേഹം പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സര്‍ക്കാര്‍ പ്ലീഡറായി നിയമനം നേടിയത്.

ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരെയാണ് സര്‍ക്കാര്‍ അഭിഭാഷകരാക്കുക എന്നത് വ്യക്തമായ കാര്യമാണ്. അതുകൊണ്ട് തന്നെയാണ് എറണാകുളം ജില്ലയിലെ സിപിഎം പ്രമുഖരുടെ കൂടി താല്‍പ്പര്യം പരിഗണിച്ച് പി ജി മനു സര്‍ക്കാര്‍ അഭിഭാഷകനായതും. സര്‍ക്കാര്‍ അഭിഭാഷകനായി ചുമതലയേറ്റതിന് ശേഷം ആ മേഖലയില്‍ ശരിക്കും തിളങ്ങാനും മനുവിന് സാധിച്ചിരുന്നു. സുപ്രധാനമായ കേസുകളിലെ പ്രോസിക്യൂഷന്‍ അഭിഭാഷകനായി അദ്ദേഹം. പിന്നീട് പീഡന കേസില്‍ പ്രതിയായതോടെയാണ് ഈ സ്ഥാനം രാജിവെച്ചത്.

കേരളത്തില്‍ തീവ്രവാദ ബന്ധമുള്ള കേസുകളിലെ അഭിഭാഷകനാകുക എന്നത വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍, ഇക്കാര്യവും ധൈര്യസമേതം അഡ്വ. മനു ഏറ്റെടുത്തിരുന്നു. സംസ്ഥാനത്ത് വിവാദമായ തീവ്രവാദ കേസുകളില്‍ എന്‍ഐഎയുടെ വക്കീലായതോടെ ഒരു വിഭാഗത്തിനിടയില്‍ സംഘിപ്പേരാണ് അഡ്വ മനുവിന് വീണത്. എന്നാല്‍, അതൊന്നും കൂസാതെ എന്‍ഐഎക്ക് വേണ്ടി വീറോടെ വാദിച്ചു അദ്ദേഹം.

എന്‍.ഐ.എ പ്രോസിക്യൂട്ടറായിരുന്ന മനുവാണ് പാനായിക്കുളം, നാറാത്ത് തുടങ്ങിയ കേസുകളില്‍ എന്‍.ഐ.എക്ക് വേണ്ടി ഹാജരായത്. അക്കാലത്ത് പ്രഗത്ഭ അഭിഭാഷകനെന്ന നിലയില്‍ പേരെടുത്തിരുന്നു. കേരളത്തില്‍ ഏറെ ചര്‍ച്ചയായ ഈ കേസുകളുടെ അഭിഭാഷകനെന്ന നിലയില്‍ മനു പലരുടെയും നോട്ടപ്പുള്ളിയുമായിരുന്നു. ഇതിനെല്ലാം ശേഷമാണ് പീഡന കേസില്‍ പ്രതിയായതും അത് വന്‍വീഴ്ച്ചക്ക് വഴിവെക്കുന്നതും.

ആദ്യ പീഡന കേസില്‍ ജയിലില്‍ കിടന്നിട്ടും വീണ്ടും വീട്ടമ്മയെ പീഡിപ്പിച്ചു

നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് പി ജി മനു പ്രതിയാകുന്നത്. 2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചും ബലാത്സഗം ചെയ്‌തെന്നാണ് പിജി മനുവിനെതിരായ കേസ്.

അഭിഭാഷകന്‍ അയച്ച വാട്‌സ്ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറി. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്. ഈ കേസില്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മനുവിനെ പ്ലീഡര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ഴിഞ്ഞ ജനുവരി 31 നാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിയക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു പീഡനക്കേസ് കൂടി ഉയര്‍ന്നത്. ഭര്‍ത്താവിന്റെ കേസിന് വേണ്ടി മനുവിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ യുവതിയെ പീഡിപ്പിച്ചത്. ഈ കേസില്‍ പരാതി ഔദ്യോഗികമായി പോലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി ഭര്‍ത്താവിനോടും മറ്റും മാപ്പു പറഞ്ഞത്. മാപ്പുപറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതലൂണ്ടായ മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് വിവരം.

'എല്ലാത്തിനും മാപ്പ്, വീഡിയോ പ്രചരിച്ചതോടെ ആത്മഹത്യ

'എല്ലാത്തിനും മാപ്പ്' എന്നു പറയുന്ന വീഡിയോ സൈബറിടത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മനുവിന്റെ മരണവും. തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ അഡ്വ. പി.ജി. മനു കുടുംബസമേതം എത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ ഏതാനും ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളും ഒപ്പമുള്ള സ്ത്രീകളും പീഡനത്തിനിരയായ യുവതിയുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

പുറത്തുവന്ന വീഡിയോയില്‍ പി ജി മനു താന്‍ യുവതിയെ സമീപിച്ചത് സമ്മതത്തോടെ ആണെന്നാണ് പറയുന്നത്. എന്നാല്‍, ഈ വാദങ്ങളെല്ലാം വീഡിയോ പകര്‍ത്തിയ ആള്‍ തള്ളിക്കളയുന്നു. തന്റെ കുടുംബം തകര്‍ത്തെന്നും ലൈംഗിക രോഗത്തിന് ചികിത്സ തേടണമെന്നുമെല്ലാണ് മനുവിനെ നോക്കി പറയുന്നത്. മനുവിന്റെ സഹോദരിയും മറ്റു കുടുംബാഗംങ്ങളും കേസൊതുക്കാനായി നടത്തിയ ഈ ശ്രമത്തില്‍ ഒപ്പമെത്തിയിരുന്നു. വീഡിയോയുടെ ഒടുവില്‍ ജീവനൊടുക്കാന്‍ പോലും നിര്‍ദേശിക്കുന്നുണ്ട്.

ഈ വീഡിയോ സൈബറിടത്തില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് അഡ്വ. ആളുര്‍ പ്രതികരിച്ചതും. ഡോക്ടര്‍ വന്ദന കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂരിനൊപ്പം അഡ്വ. പി ജി മനുവും. ഒരു പീഡന കേസില്‍ പ്രതിയായിയരുന്ന മനു വീണ്ടും മറ്റൊരു പീഡന കേസില്‍ പ്രതിയാകുമെന്ന് ഭയന്നിരുന്നതായാണ് അഡ്വ. ആളൂര്‍ പ്രതികരിച്ചത്. മനുവിന്റെ മരണം വളരെ ദുര്‍ഭാഗ്യകരമാണെന്ന് ആളൂര്‍ പറഞ്ഞു.

'സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 59 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമല്ലോ എന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്' -അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്ന മനു രണ്ടുമാസം മുന്‍പാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായി വീട് വാടകക്ക് എടുത്തത്. ഈ വീടിന്റെ മുകള്‍ നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോള്‍ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മനുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന വീഡിയോയെ കുറിച്ചും അന്വേഷണമുണ്ടാകും. ഭീഷണിപ്പെടുത്തി മനു യുവതിക്കെതിരേ അതിക്രമം കാട്ടിയെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് പരാതിയോ കേസോ രജിസ്റ്റര്‍ചെയ്തതായി വിവരങ്ങളില്ല. എല്ലാത്തിനും കാലുപിടിച്ച് മാപ്പ് ചോദിക്കുകയാണെന്ന് മനു പറയുന്നതും ഇയാളും കുടുംബവും കൈക്കൂപ്പി മാപ്പ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് പോലീസ് കടന്നിട്ടണ്ട്.

വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പാരിപ്പളളി മെഡിക്കല്‍ കോളേജിലാകും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുക.

Tags:    

Similar News