ട്രാക്കിലൂടെ അതിവേഗം പാഞ്ഞുവരുന്ന വെള്ള കാര്‍ ആദ്യം കണ്ടത് റെയില്‍വേ ഗേറ്റ് ജീവനക്കാര്‍; തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല; മറ്റൊരു ട്രാക്കിലേക്ക് കയറുന്നതിനിടെ കാര്‍ ഓഫായി; മദ്യപിച്ചു ലക്കുകെട്ട യുവതിയെ പുറത്തിറക്കിയത് സാഹസികമായി; നഞ്ചക് ഉപയോഗിച്ച് ആക്രമണവും; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച 34കാരി പിടിയില്‍

Update: 2025-06-26 10:20 GMT

ഹൈദരാബാദ്: ഹൈദരാബാദില്‍ ശങ്കര്‍പള്ളിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച് ആശങ്ക സൃഷ്ടിച്ച 34കാരിയായ യുവതിയെ സാഹസികമായി പിടികൂടി. റെയില്‍വേ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവതി കാര്‍ നിര്‍ത്തിയില്ല. പിന്നീട് മറ്റൊരു ട്രാക്കിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാര്‍ ഓഫ് ആയതോടെയാണ് യുവതിയെ പിടികൂടിയത്. ഏഴ് കിലോമീറ്ററോളം യുവതി ട്രാക്കിലൂടെ കാറില്‍ സഞ്ചരിച്ചു. ഇരുപതോളം പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയ യുവതിയെ റെയില്‍വേ പോലീസിന് കൈമാറി. പിടികൂടുന്നതിനിടെ നഞ്ചക് ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.

ട്രെയിന്‍ പോകേണ്ട വഴിക്ക് കാറ് പോവുന്നത് കണ്ട് അതുവഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് റെയില്‍വേയ്ക്ക് താത്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊടങ്ങല്‍ എന്ന സ്ഥലത്തുവെച്ച് റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ട്രാക്കിലൂടെ ഒരു വെള്ള കാര്‍ വരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. റെയില്‍വേ ജീവനക്കാരന്‍ കുറച്ച് ദൂരം കാറിനെ പിന്തുടര്‍ന്നു. ഒടുവില്‍ സ്ത്രീ പാളത്തില്‍ നിന്ന് വാഹനം പുറത്തേക്കെടുക്കുന്നതിനിടെ കാര്‍ നിന്നുപോയി. പിന്നീട് പോലീസിനെ വിവരമറിയിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ട്രാക്കിലൂടെ കാര്‍ ഓടുന്ന വിവരം കിട്ടിയ ഉടനെ റെയില്‍വേ ജീവനക്കാര്‍ കാറിന് പുറകെ പിടിച്ചു. പക്ഷേ, അതിവേഗം ബഹുദൂരമെന്ന തരത്തിലായിരുന്നു യുവതിയുടെ ഡ്രൈവിംഗ്. തിരക്കില്ലാത്ത റോഡാണെന്ന് കരുതി, കാര്‍ റെയില്‍വേ ട്രാക്കിലൂടെ കുതിച്ച് പാഞ്ഞു. ഒടുവില്‍ ഒരു ട്രാക്കില്‍ നിന്നും രണ്ടാമത്തെ ട്രാക്കിലേക്ക് കയറുന്നതിനിടെ കാര്‍ ഓഫ് ആയി. ഇതോടെ കാറിന് സമീപത്തെത്തിയ റെയില്‍വേ ജീവനക്കാരും പോലീസും യുവതിയെ കൈയും കാലും കൂട്ടിപ്പിടിച്ചാണ് പുറത്തിറക്കിയത്. ഇവര്‍ ഈ സമയം മുഖം അടക്കം മറച്ചിരിക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

യുവതി ലഹരിക്ക് അടിമയാണോയെന്ന് പൊലീസ് സംശയം അറിയിച്ചു. മറ്റൊരു വീഡിയോയില്‍ പ്രദേശവാസികളും റെയില്‍വേ ജീവനക്കാരും പൊലീസും ചേര്‍ന്ന് സ്ത്രീയെ കാറില്‍ നിന്ന് പുറത്തിറക്കാന്‍ പാടുപെടുന്നതായി കണ്ടു. നിരവധി റെയില്‍വേ ജീവനക്കാരും പൊലീസുകാരും കാറിന് പിന്നില്‍ ഓടി. യുവതിയെ കാറില്‍ നിന്ന് പുറത്തെടുക്കാന്‍ ഏകദേശം 20 പേര്‍ വേണ്ടിവന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

സ്ത്രീ ആക്രമണകാരിയും മാനസികമായി തകരാറുള്ളവളുമായി കാണപ്പെട്ടുവെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് ചന്ദന ദീപ്തി പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ യുവതി അടുത്ത കാലം വരെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. വാഹനത്തില്‍ നിന്ന് അവരുടെ ഡ്രൈവിംഗ് ലൈസന്‍സും പാന്‍ കാര്‍ഡും ഞങ്ങള്‍ കണ്ടെടുത്തുവെന്നും ചന്ദന ദീപ്തി പറഞ്ഞു.സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

അപകടകരമായ രീതിയില്‍ ട്രാക്കിലൂടെയുള്ള ഓടിക്കലിനിടയില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. യുവതിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വാഹനം ഓടിച്ചിരുന്നത് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തി. സംഭവം റെയില്‍വേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News