കാമുകി പിണങ്ങാതിരിക്കാനാ സാറേ ഞാനങ്ങനെ..! എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കള്ളക്കാമുകന്റെ ഏറ്റുപറച്ചില്‍ ഇങ്ങനെ; കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍ വേണ്ടി മോഷണത്തിന് തുനിഞ്ഞത് 20കാരന്‍

കാമുകി പിണങ്ങാതിരിക്കാനാ സാറേ ഞാനങ്ങനെ..!

Update: 2024-10-04 17:01 GMT

ചാരുംമൂട്: കാമുകി കൈവിട്ടുപോകാതിരിക്കാന്‍ മോഷണം നടത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍. പോലീസ് പിടിയിലായ യുവാവ് പറഞ്ഞത് ഒരു കാമുക ഹൃദയം തേങ്ങിയ കഥയാണ്. കാമുകിയില്‍ നിന്നും വാങ്ങി പണയം വെച്ച സ്വര്‍ണ്ണമെടുക്കാന്‍ വേണ്ടയിയാിരുന്നു യുവാവിന്റെ സാഹസിക പ്രവര്‍ത്തി. വള്ളിക്കുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവാണ് അറസ്റ്റിലായത്. താമരക്കുളം ചത്തിയറ രാജുഭവനത്തില്‍ അഭിരാം (20) ആണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷണ ശ്രമം നടന്നത്. എടിഎം കവര്‍ച്ചയുടെ കാലമായതിനാല്‍ യുവാവിന്റെ പ്രേമക്കഥക്ക് അപ്പുറത്തേക്ക് ഗൗരവത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. മോഷണശ്രമവുമായി ബന്ധപ്പെട്ട് മേവാത്തി സംഘത്തിലെ പ്രതികളെക്കുറിച്ചും ഇനിയും പിടിയിലാകാനുള്ള സംഘത്തിലെ മറ്റ് പ്രതികള്‍ക്ക് ഈ മോഷണ ശ്രമത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് പൊലീസ് അന്വേഷണം നടത്തി.

സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവ സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിരാമിനെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

മോഷണ ശ്രമത്തിന് ഉപയോഗിച്ച കമ്പിപ്പാരയും ഇയാള്‍ ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. മറ്റ് കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഈ കേസിലേക്ക് ആവശ്യമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.

കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവര്‍ച്ച. ഇയാള്‍ ധരിച്ചിരുന്ന ജാക്കറ്റും കോലാപൂരി ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇരുട്ടില്‍ വാഹനത്തിന്റെ നമ്പര്‍ പോലും കിട്ടാതിരിക്കുന്നതിനായി ഇട റോഡുകളിലൂടെ സഞ്ചരിച്ച പ്രതിയെ അധിവിദഗ്ദമായാണ് പൊലീസ് പിടികൂടിയത്. കുറത്തികാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ മോഹിത്, വള്ളിക്കുന്നം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ദിജേഷ്, എ എസ് ഐ മാരായ ശ്രീകല, രാധാമണി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌ക്കര്‍, അന്‍ഷാദ്, വൈ അനി, സിവില്‍ പൊലീസ് ഓഫീസറായ ആര്‍ ജിഷ്ണു, എസ് ബിനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന സമയം അന്നത്തെ രാത്രികാല പട്രോളിങ് ഓഫീസര്‍മാരായ കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഷാ, മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനീഷ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ മതിയായ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രതിയെ കായംകുളം ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News