കേരളത്തെ ഞെട്ടിപ്പിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല; വെഞ്ഞാറമൂടില്‍ പെണ്‍സുഹൃത്തിനെയും സഹോദരനെയുമടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി; സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊന്നെന്ന് 23കാരന്റെ വെളിപ്പെടുത്തല്‍; മാതാവ് ഗുരുതരാവസ്ഥയില്‍; പേരുമല സ്വദേശി കീഴടങ്ങി; അന്വേഷണം തുടരുന്നു

കേരളത്തെ ഞെട്ടിപ്പിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല

Update: 2025-02-24 14:38 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂടില്‍ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമടക്കം അഞ്ച് പേരെ വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരന്‍ അഫാന്‍ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.

ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൂടുതല്‍ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. 


പാങ്ങോട്ടുള്ള വീട്ടില്‍ 88 വയസ്സുള്ള വൃദ്ധ തലക്കടിയേറ്റാണ് മരിച്ചത്. ഇത് യുവാവിന്റെ പിതാവിന്റെ സഹോദരിയാണ്. 13 വയസുള്ള സഹോദരന്‍ അഫ്സാനെയും പെണ്‍സുഹൃത്തിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരുക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്.എന്‍. പുരം ചുള്ളാളത്ത് പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതില്‍ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.


അതേസമയം, സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നല്‍കിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.

മൂന്ന് വീടുകളിലായി ആറ് പേരെ താന്‍ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരന്‍, സഹോദരി, മാതാവ്, മുത്തശ്ശി, പെണ്‍സുഹൃത്ത്, അമ്മാവന്‍, ഭാര്യ എന്നിവരാണ് ഇരകള്‍. ഇതില്‍ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. പ്രതി പറഞ്ഞിരിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്കും പൊലീസ് എത്തി പരിശോധന നടത്താനിരിക്കുകയാണ്.

Tags:    

Similar News