രക്ഷപ്പെടാനായി പ്രതിയുടെ കൈയ്യില്‍ കടിച്ചു; കൊന്നത് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച്; കൊലയ്ക്ക് പിന്നാലെ ആഭരണങ്ങള്‍, ഫോണ്‍, ലാപ് ടോപ്പ് എന്നിവ മോഷ്ടിച്ചു; സാമ്പത്തിക തര്‍ക്കം കൊലയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

Update: 2025-03-03 15:53 GMT

ചണ്ഡിഗഢ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് സച്ചിന്‍ അറസ്റ്റില്‍. പ്രതി വിവാഹിതനാണെന്നും ഝജ്ജാറില്‍ ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റോഹ്തക് എഡിജിപി കൃഷന്‍ കുമാര്‍ റാവു പറഞ്ഞു.

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. സച്ചിന്‍ ഇടയ്ക്കിടെ യുവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. റോഹ്തക്കിലെ വിജയ്നഗറിലെ വീട്ടില്‍ ഹിമാനി തനിച്ചായിരുന്നു താമസം. ഫെബ്രുവരി 27ന് സച്ചിന്‍ ആ വീട്ടില്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ എന്തോ കാര്യത്തെ ചൊല്ലി തര്‍ക്കമുണ്ടായാതായും തര്‍ക്കത്തിനൊടുവില്‍ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നെന്നും എഡിജിപി പറഞ്ഞു.

കൊലയ്ക്ക് പിന്നാലെ പ്രതി നര്‍വാളിന്റെ ആഭരണങ്ങള്‍, ഫോണ്‍, ലാപ് ടോപ്പ് എന്നിവ മോഷ്ടിക്കുകയും മൃതദേഹം സ്യൂട്ട്കേസില്‍ പാക്ക് ചെയ്ത ശേഷം റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു. അവര്‍ തമ്മില്‍ സാമ്പത്തികമായി തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതിയുടെ കൈകളില്‍ കടിയേറ്റ പാടുകളും പോറലുകളും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

മാര്‍ച്ച് ഒന്നിനാണ് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിന്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. മകളുടെ കൊലയാളിയെ പിടികൂടുന്നതു വരെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കില്ലെന്നു ഹിമാനിയുടെ കുടുംബം അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മകള്‍ക്കു രാഷ്ട്രീയത്തില്‍ ഉണ്ടായ ഉയര്‍ച്ചയില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അസൂയപ്പെട്ടിരുന്നുവെന്നും ഹിമാനിയുടെ അമ്മ സവിത ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതോടെയാണ് ഹിമാനി നര്‍വാള്‍ ശ്രദ്ധേയയായത്.

Tags:    

Similar News