ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണി; പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും സംശയനിഴലില്‍; പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് ഹൈക്കോടതി. കേസില്‍ പിടിയിലായ ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമാണെന്നും, പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തത് നിസ്സാരമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് വര്‍ഷത്തെ കത്തിടപാടുകള്‍ എസ്‌ഐടി അന്വേഷിക്കണം. 500 ഗ്രാം സ്വര്‍ണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അറിയാം.
അന്വേഷണം അതിവേഗം കൃത്യതയോടെ പൂര്‍ത്തിയാക്കണമെന്നും എല്ലാ രേഖകളും പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും എസ്‌ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള പൊലീസിന്റെ വിശ്വാസ്യതയെ മാത്രം ബാധിക്കുന്ന കാര്യമല്ല, ഹൈക്കോടതിയുടെ കൂടി വിശ്വാസ്യതയുടെ ഭാഗമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അടച്ചിട്ട കോടതി മുറിയില്‍ നേരിട്ട് ഹാജരായാണ് എസ്‌ഐടി മുദ്ര വച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പുതിയ കേസെടുക്കും. അന്വേഷണം തുടങ്ങി 10 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് എസ്‌ഐടി തലവന്‍ എസ്. ശശിധരന്‍ ഐപിഎസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിച്ചത്.
ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരും ഹൈക്കോടതിയില്‍ ഹാജരായി. അഭിഭാഷകരെയും മറ്റും ഒഴിവാക്കി എസ്‌ഐടി ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും മാത്രമുള്ള അടച്ചിട്ട കോടതി മുറിയില്‍ ആയിരുന്നു നടപടികള്‍. കേസിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാന്‍, പുതിയ ഹര്‍ജി കൂടി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കും. നിലവിലെ ഹര്‍ജിയില്‍ കക്ഷികളായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരെ പുതിയ ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കും.