മദ്യപിച്ചെത്തി പരിയാരം മെഡിക്കൽ കോളേജിൽ യുവാവിന്റെ പരാക്രമം; ലേബർ റൂം അടിച്ചുതകർത്തു; ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യം; കാഞ്ഞങ്ങാട്ടുകാരൻ റാഷിദിനെ പൊക്കി പോലീസ്
കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ യുവാവിന്റെ പരാക്രമം. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു ആശുപത്രിയെ നടുക്കിയ സംഭവം അരങ്ങേറിയത്.
മദ്യലഹരിയിലായിരുന്ന റാഷിദ് ആശുപത്രിയിലെത്തി ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാത്രിയിൽ ഡിസ്ചാർജ് നൽകാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. അലറിവിളിച്ച് ലേബർ റൂമിനുള്ളിൽ അതിക്രമം അഴിച്ചുവിട്ട റാഷിദ് ഗ്ലാസുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു.
ആശുപത്രിക്ക് ഏകദേശം 15,000 രൂപയുടെ നാശനഷ്ടങ്ങൾ ഇയാൾ വരുത്തിയിട്ടുണ്ട്. ഗ്ലാസുകൾ തകർക്കുന്നതിനിടെ റാഷിദിനും മുറിവേറ്റു. ഒടുവിൽ ആശുപത്രി ജീവനക്കാരും പോലീസും ചേർന്ന് ബലം പ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.