ആദ്യം സൗഹൃദം സ്ഥാപിച്ചു; പ്രണയം നടിച്ച് കുട്ടികളെ വീഴ്ത്തി; പിന്നാലെ പെൺകുട്ടികളെ നിരന്തരമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. 17കാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ (23) എന്നിവരെയാണ് അയിരൂർ പോലീസ് പിടികൂടി. പരവൂർ - ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറാണ് അഖിൽ. വർക്കലക്ക് സമീപമുള്ള പതിമൂന്നും പതിനേഴും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.
17 കാരിയെ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വച്ചാണ് കണ്ടക്ടർ അഖിൽ പരിചയപ്പെടുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം കണ്ടക്ടർ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിന് ഇരയാക്കി.
കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടികളുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതികളെ സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടു. നാട്ടുകാരെ കണ്ട് ഓടിയൊളിച്ച പ്രതികളെ പൊലീസ് സഹായത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ സമീപ പ്രദേശത്ത് നിന്നും പിടികൂടുകയായിരുന്നു.
പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു. ചോദ്യം ചെയ്യുന്നതിനിടെയാണ് സഹോദരിമാർ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. അഖിലിനെ റിമാൻഡ് ചെയ്തു. 17-കാരനെതിരെ ജുവനൈൽ നടപടി സ്വീകരിച്ചു.