ബൈക്കിൽ കടത്തിക്കൊണ്ടുപോയി കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡനം; പോക്സോ കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവ്
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലപ്പാട്, ആലിശ്ശേരിയിൽ വീട്ടിൽ കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെ(28)യാണ് ശിക്ഷിച്ചത്. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചാലാണ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയെന്നാണ് കേസ്.
പീഡനത്തെ തുടർന്നും പ്രതിയുടെ ഫോണിൽ കൂടിയുള്ള ഭീഷണി സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലും അതിജീവതയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് ഒന്നരമാസത്തോളം ജില്ല ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സുജാതൻപിള്ള കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു.