പരിശോധനക്കിടെ കാർ നിര്‍ത്താതെ പോയി; പിന്തുടർന്ന് പിടികൂടിയത് സാഹസികമായി; ഡ്രൈവർ ഓടിപ്പോയി; 272 ലിറ്റർ കർണാടക മദ്യം പിടികൂടി

Update: 2025-07-22 14:34 GMT

കാസർകോട്: കാസർകോട് ആരിക്കാടിയില്‍ വൻ മദ്യ ശേഖരം പിടികൂടി. കാറിൽ കടത്തിക്കൊണ്ട് വന്ന 272 ലിറ്ററിലധികം കർണാടക മദ്യമാണ് രാത്രി കാസര്‍കോട് ആരിക്കാടിയിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. വാഹനം ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യ ശേഖരം പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പ്രമോദ് കുമാർ വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആരിക്കാടിയില്‍ നടത്തിയ പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് സാഹസികമായി തടഞ്ഞുവയ്ക്കുകയായിരുന്നു. ചൗക്കിയില്‍ വച്ചാണ് കാറിനെ യദ്ധ്യോഗസ്ഥർ തടഞ്ഞത്. അതിനിടെ ഡ്രൈവര്‍ ഓടിപ്പോയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും സഹിതം തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കാസർകോട് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുധീന്ദ്രൻ.എം.വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രജിത്ത് കെ ആർ, ജിതേന്ദ്രൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, അതുൽ ടി വി, സോനു സെബാസ്റ്റ്യൻ, സിജിൻ സി, വനിത സിവിൽ എക്സൈസ് ഓഫീസർ റീന വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സത്യൻ കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തെന്ന് എക്സൈസ് അറിയിച്ചു.

Tags:    

Similar News