വാഹന പരിശോധനയ്ക്കിടെ എസ് ഐയെ കാറിടിച്ച് തെറിപ്പിച്ചു; പിന്നാലെ പോലീസിനെ വെട്ടിച്ച് കടന്നു; ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
കൊച്ചി: മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെട്ടത്. ഇയാൾ മൂവാറ്റുപുഴക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്നും പോലീസ് കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയാണ് ആസിഫ് നിസാറാണ് ഷെരീഫിനൊപ്പം കാറിലുണ്ടായിരുന്നത്.
കേസില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ മൂന്ന് സുഹൃത്തുക്കളെയാണ് കല്ലൂർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് മുമ്പ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇവരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. എസ് ഐയെ ആക്രമിച്ച ശേഷം പ്രതികൾ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇവർ ഉപയോഗിച്ച കാർ തിരിച്ചറിഞ്ഞു.
എറണാകുളം കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ് ഐ ഇഎം മുഹമ്മദിനെയാണ് പ്രതികൾ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം പരിശോധിക്കാൻ ശ്രമിച്ച എസ് ഐയെ പ്രതികൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ് ഐ മുഹമ്മദ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ മടക്കത്താനം ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.