സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം: രണ്ടു പേരില്‍ നിന്നായി തട്ടിയത് 5.32 കോടി; നാലു പ്രതികള്‍ അറസ്റ്റില്‍

പിടികൂടിയത് മൂന്നുജില്ലകളില്‍ നിന്നുള്ള യുവാക്കളെ

Update: 2024-09-11 15:23 GMT

പത്തനംതിട്ട: സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തിന്റെ മറവില്‍ രണ്ടു പേരില്‍ നിന്നായി 5.32 കോടി തട്ടിയ കേസില്‍ നാലു പേരെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. രണ്ടു കേസുകളിലായി മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ്കുമാര്‍ ചുമതലയേറ്റ ശേഷം സൈബര്‍ തട്ടിപ്പ് കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കുവാന്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ കുടുങ്ങിയത്.

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം ലഭിക്കുമെന്ന് കാട്ടി കോഴഞ്ചേരി സ്വദേശിയില്‍ നിന്ന് 3.45 കോടി തട്ടിയ കേസില്‍ മലപ്പുറം കല്പകഞ്ചേരി കക്കാട് അമ്പാടി വീട്ടില്‍ ആസിഫ് (30), തെയ്യമ്പാട്ട് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്( 23 ), തൃശൂര്‍ കടവല്ലൂര്‍ ആച്ചാത്ത് വളപ്പില്‍ സുധീഷ് ( 37) എന്നിവരും, തിരുവല്ല സ്വദേശിയില്‍ നിന്ന് 1.57 കോടി തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം ഭാഗത്ത് മനപ്പുറത്ത് വീട്ടില്‍ ഇര്‍ഷാദുല്‍ ഹക്ക് ( 24 )എന്നയാളുമാണ് പിടിയിലായത്.

കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ നല്‍കി ആളുകളെ വലയിലാക്കിയ ശേഷം, അവരുടെ താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തി വരുന്നത്. കമ്പോഡിയയില്‍ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗ വെങ്കട്ട സൌജന്യ കുരാപതി എനിവരെ നേരത്തെ ഈ കേസിലേക്ക് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കംബോഡിയ കേന്ദ്രമാക്കി പ്രവത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.

അന്തര്‍ ദേശീയ ബന്ധങ്ങള്‍ ഉള്ള ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കബളിപ്പിച്ചെടുക്കുന്ന പണം തൊഴിലില്ലാത്ത യുവാക്കളെ ആകര്‍ഷകമായ കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ബാങ്കില്‍ നിന്നും പിന്‍വലിപ്പിച്ച് കരസ്ഥമാക്കുന്ന രീതിയാണ് തുടരുന്നത്. പ്രതികളുടെ കൂട്ടാളികളായ നിരവധി പേര്‍ ഇനിയും ഈ കേസുകളില്‍ അറസ്റ്റിലാവാനുണ്ട്. അന്വേഷണം വ്യാപകമാക്കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സബ് ഇന്‍സ്പെക്ടര്‍മാരായ ബി.എസ്.ശ്രീജിത്ത്, കെ.ആര്‍.അരുണ്‍ കുമാര്‍, കെ. സജു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോബി ഐസക്, നൗഷാദ് എന്നിവര്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. എല്ലാവരെയും കോടതിയി ഹാജരാക്കി. വരും ദിവസങ്ങളില്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Tags:    

Similar News