സിംഗപ്പൂരില്‍ പാക്കിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതിയെ പോലീസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു

സിംഗപ്പൂരില്‍ പാക്കിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി

Update: 2025-03-04 15:29 GMT

തിരുവല്ല: സിംഗപ്പൂരില്‍ പാക്കിങ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. മുത്തൂര്‍ രാമന്‍ചിറ സെലസ്റ്റിയന്‍ ഫിനിക്സ് വീട്ടില്‍ നിതീഷ് കൃഷ്ണ(38)യാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശി സഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു അന്വേഷണം നടത്തിയ പോലീസ് ഇയാളെ നോട്ടീസ് നടത്തി സ്റ്റേഷനില്‍ വിളിപ്പിച്ച ശേഷംഅറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. 1,28,500 രൂപയാണ് യുവാവിന് നഷ്ടമായത്.

2023 സെപ്റ്റംബര്‍ 18 ന് ആദ്യഗഡുവായി 50,000 നേരിട്ടു നല്‍കി. ജോലി സംബന്ധിച്ച പരസ്യം കണ്ട്, അതിലെ ലിങ്കിലൂടെ അന്വേഷണം നടത്തിയ യുവാവിന് തിരുവല്ല റവന്യൂ ടവറിലുള്ള റോയല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ നമ്പര്‍ ലഭിച്ചു. ഇതില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പിതാവുമായി എത്തി നേരിട്ട് 50,000 നല്‍കിയത്. പിന്നീട്, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 നും ഏപ്രില്‍ 16 നുമിടയില്‍ പലതവണയായി 78,500 രൂപ ഗൂഗിള്‍ പേ ചെയ്യുകയായിരുന്നു.

ഇതിന് പുറമെ സഞ്ജിത്തിന്റെ സുഹൃത്തുക്കളും മറ്റും ജോലിക്കായി നല്‍കിയ തുകകള്‍ ഉള്‍പ്പെടെ ആകെ 5,23,500 രൂപയാണ് പ്രതി പലരില്‍ നിന്നായി തട്ടിയെടുത്തത്. ആര്‍ക്കും തന്നെ പറഞ്ഞ ജോലി നല്‍കുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. വിസ എന്ന വ്യാജേന കൃത്രിമമായി നിര്‍മ്മിച്ച ലെറ്റര്‍ പ്രതി യുവാവിന് നല്‍കിയിരുന്നു. ഇതേപ്പറ്റി യുവാവ് ഇയാളോട് അന്വേഷിച്ചപ്പോള്‍ വിസ ഒറിജിനല്‍ ആണെന്നും ടിക്കറ്റ് മാത്രമേ വരാനുള്ളൂ എന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു.

സംശയം തോന്നിയ യുവാവ് പലരോടും അന്വേഷിച്ചപ്പോഴാണ് താനും സുഹൃത്തുക്കളും ഉള്‍പ്പെടെ പലരും തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. നിധീഷ് കൃഷ്ണയ്ക്ക് ഇതുകൂടാതെ മൂന്ന് വഞ്ചന കേസുകള്‍ കൂടി തിരുവല്ല പോലീസ് സ്റ്റേഷന്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News