പള്ളിയില്‍ വന്ന ബാലികയെ മയിലിനെ കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോയി; ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

മധ്യവയസ്‌കന്‍ അറസ്റ്റില്‍

Update: 2025-05-28 16:54 GMT

പത്തനംതിട്ട: മുണ്ടുകോട്ടക്കല്‍ വല്യയന്തിയിലെ ചര്‍ച്ചില്‍ ആരാധന കഴിഞ്ഞു വീട്ടില്‍ പോകാനിറങ്ങിയ പന്ത്രണ്ടുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതിയെ പോലീസ് പിടികൂടി. മുണ്ടുകോട്ടക്കല്‍ വല്യയന്തി കൃപാ ഭവനം വീട്ടില്‍ ഷിബു(48) വാണ് അറസ്റ്റിലായത്.

25 ന് രാവിലെ 11 30 ന് പള്ളി കോമ്പൗണ്ടില്‍ വച്ചാണ് ഷിബു കുട്ടിക്കുനേരെ അതിക്രമം നടത്തിയത്. 27 ന് പത്തനംതിട്ട പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് വനിതാ സെല്‍ എസ് ഐ ഐ വി ആഷ കുട്ടിയുടെ വിശദമായ മൊഴി അമ്മയുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി, പ്രതിക്കെതിരെ വനിതാ പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയും കൂട്ടുകാരിയും ഒന്നിച്ച് വല്യയന്തിയിലെ പള്ളിയില്‍ ആരാധനയ്ക്കും സണ്‍ഡേ സ്‌കൂളിലും പങ്കെടുത്തതിനു ശേഷം വീട്ടില്‍ പോകാന്‍ ഗേറ്റിന് അടുത്തേക്ക് നടന്നപ്പോള്‍ മയിലിനെ കാണിക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച പ്രതി, പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി കൈ തട്ടിമാറ്റി ഓടിപ്പോയപ്പോള്‍ പിന്നാലെയെത്തി ശല്യം ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. കൂട്ടുകാരിയുടെ അമ്മയോട് കുട്ടി കാര്യം പറഞ്ഞു, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അവര്‍, രക്ഷാകര്‍ത്താക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന്, വീട്ടുകാര്‍ പിന്നീട് പോലീസില്‍ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിക്കു റിപ്പോര്‍ട്ട് നല്‍കുകയും, കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൈലപ്ര പള്ളിപ്പടിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ വൈകിട്ട് 3.15 ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐ ഐ വി ആഷയ്ക്കൊപ്പം എ എസ് ഐ ബീനാ ജി നായര്‍, സി പി ഓമാരായ ലേഖ, ആര്യ, അനന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News