മലപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയിലെത്തി; കോട്ടയത്ത് നിന്ന് പരിചയമായ കാമുകിയുമൊത്ത് താമസം; വാഹനമോഷണം തൊഴിലാക്കിയ ഇരുപത്തൊന്നുകാരന്‍ ഒടുവില്‍ കുരിശടിയില്‍ മോഷണത്തിനിടെ പിടിയില്‍

ഇരുപത്തൊന്നുകാരന്‍ കുരിശടിയില്‍ മോഷണത്തിനിടെ പിടിയില്‍

Update: 2025-06-06 16:55 GMT

പത്തനംതിട്ട: കുരിശടി തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച യുവാവിനെ പോലീസ് വിദഗ്ധമായി കുടുക്കിയപ്പോള്‍ ചുരുളഴിഞ്ഞത് നിരവധി മോഷണങ്ങള്‍ക്ക്. മലപ്പുറത്ത് നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയില്‍ വന്ന് കാമുകിയെയും കൂട്ടി താമസമാക്കിയ ശേഷമായിരുന്നു മോഷണം.

മലപ്പുറം കുറ്റിപ്പുറം തവനൂര്‍ അതല്ലൂര്‍ തൃപ്പള്ളൂര്‍,പോയിലി വളപ്പില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ ( 21) ആണ് പിടിയിലായത്. പത്തനംതിട്ട വാഴമുട്ടം മാര്‍ബഹനാന്‍ ഓര്‍ത്തഡോക്സ് പള്ളി വക വാഴമുട്ടം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന കുരിശടിയുടെ മുന്‍വശത്തെ ജനല്‍ ഗ്ലാസ് തകര്‍ത്ത് മോഷണ ശ്രമം നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 30 ന് പുലര്‍ച്ചെ 3 30 ഓടെയാണ് കുരിശടിക്കുനേരെ ആക്രമണമുണ്ടായത്. കുരിശടിയുടെ മുന്‍വശത്തെ ജനല്‍ ഗ്ലാസ് പൊട്ടിച്ചതായി പള്ളി ട്രസ്റ്റി ഓമല്ലൂര്‍ വാഴമുട്ടം വെസ്റ്റ് നെല്ലിവിളയില്‍ വീട്ടില്‍ രാജന്‍ ജോര്‍ജ് പത്തനംതിട്ട പോലീസിന് മൊഴി നല്‍കിയിരുന്നു. 20000 രൂപയുടെ നഷ്ടം സംഭവിച്ചു.

മതവികാരം വ്രണപ്പെടുത്തി ലഹളമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ആരോ ഇപ്രകാരം ചെയ്തതാണെന്ന പരാതിയില്‍ പോലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍, 5 ന് ഉച്ചയ്ക്ക് 1 30 ഓടെ പ്രതിയെ കസ്റ്റഡിയിലടുത്തു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണസംഘവും പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു. സ്ഥലത്തും പരിസരങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു.

ദൃശ്യങ്ങളിലെ ഓട്ടോറിക്ഷയോട് സാദൃശ്യങ്ങള്‍ ഉള്ള വാഹനം, പോലീസ് തുടര്‍ന്ന് വ്യാപകമാക്കിയ തെരച്ചിലില്‍ വള്ളിക്കോട് കൊച്ചാലുംമൂട് പുലരി ജംഗ്ഷനില്‍ നിന്നും കണ്ടെത്തി. ഡ്രൈവറെ ചോദ്യം ചെയ്തതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വരികയും ചോദ്യം ചെയ്യുകയും ചെയ്തു. മോഷ്ടിച്ചതാണ് ഓട്ടോറിക്ഷ എന്ന ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഈ ഓട്ടോറിക്ഷയില്‍ മുപ്പതിന് പുലര്‍ച്ചെ മൂന്നരയോടെ വാഴമുട്ടം വെസ്റ്റിലുള്ള കുരിശടിയുടെ വഞ്ചിയില്‍ നിന്നും പണം മോഷ്ടിക്കാന്‍ എത്തി. മോഷണ ശ്രമത്തിന്റെ ഭാഗമായി സമീപത്തു നിന്നുമെടുത്ത ഇന്റര്‍ലോക്ക് കട്ട കൊണ്ട് കുരിശടിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചതായും വെളിപ്പെടുത്തി. ഇയാളുടെ ഈ സമയത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇക്കാര്യംപോലീസ് ഉറപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 5 ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ പോലീസ് ബന്തവസ്സിലെടുത്തു. കേസില്‍ മോഷണശ്രമത്തിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്തു. പ്രതി കഴിഞ്ഞ ഒരു മാസമായി 18 കാരിക്കൊപ്പം അങ്ങാടിക്കലില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് വ്യക്തമായി. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. 2024 ല്‍ കോട്ടയത്ത് ഒരു കേക്ക് കമ്പനിയില്‍ ജോലി ചെയ്തു വരവേ അവിടുത്തെ ്രൈഡവറായ അനന്തകൃഷ്ണനുമായി പരിചയത്തിലായെന്നും തുടര്‍ന്ന് അനന്തകൃഷ്ണനുമായി സൗഹൃദത്തില്‍ കഴിഞ്ഞു വരികയാണെന്നും യുവതി പോലീസിനോട് പറഞ്ഞു.

പ്രതിയെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്തതിലും, കുറ്റിപ്പുറത്തുള്ള മേല്‍വിലാസത്തിലും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും അന്വേഷിച്ചതിലും മേയ് 29 ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ആതല്ലൂര്‍, തൃപ്പള്ളൂര്‍ സ്വദേശി ഷാജിയുടെ പറമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയതായി വെളിപ്പെട്ടു. ഇതിന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നതായും അറിഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് പത്തനംതിട്ട പോലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം മേയ് 20ന് രാത്രി പത്തരയോടെ വള്ളിക്കോട് നിന്നും മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതിനാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. രവി എന്നയാളുടെ കടമുറിയുടെ മുന്‍വശത്ത് വച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ ആണ് മോഷണം പോയത്. മെയ് 27 ന് രാത്രി 11:30 ന് കൊടുമണ്‍ പുലരി ജംഗ്ഷനില്‍ നിന്നും മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതിന് രണ്ടാമത്തെ കേസെടുത്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News