വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; വിധവയുടെ 23 പവന്‍ സ്വര്‍ണാഭരണങ്ങളും 30 ലക്ഷവും ആഡംബരക്കാറും തട്ടിയെടുത്ത കേസിലെ പ്രതി പടന്നയില്‍ അറസ്റ്റില്‍; വിവാഹ തട്ടിപ്പുകാരന് എതിരെ പരാതിപ്രളയം

വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

Update: 2025-06-26 15:30 GMT

കണ്ണൂര്‍: കണ്ണൂരുകാരനായ വിവാഹ തട്ടിപ്പുകാരനെതിരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും വഞ്ചിക്കപ്പെട്ട സ്ത്രീകളുടെയും ബന്ധുക്കളുടെയും പരാതി പ്രളയം. കാസര്‍കോട് പടന്നയില്‍ നിന്നും പ്രതി പിടിയിലായ വിവരമറിഞ്ഞാണ് നിരവധി സ്ത്രീകള്‍ പരാതിയുമായി കണ്ണപുരം പൊലിസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുന്നത്. ഇതുവരെ പന്ത്രണ്ടിലേറെപ്പേര്‍ പരാതി വാക്കാല്‍ നല്‍കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

മധ്യവയസ്‌കയായ വിധവയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കി 23 പവന്‍ സ്വര്‍ണാഭരണങ്ങളും, 30 ലക്ഷം രൂപയും ആഡംബരകാറും തട്ടിയെടുത്ത ശേഷം വഞ്ചിച്ച കേസിലാണ് വിവാഹ തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളിയായ പ്രതി അറസ്റ്റില്‍.

എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പൂര്‍ മമ്മാക്കുന്ന് സ്വദേശി വാഴയില്‍ വീട്ടില്‍ വി.ഫലീലിനെയാണ് (50) കണ്ണപുരം പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്.

ബുധനാഴ്ച രാത്രി പൊലിസ് നടത്തിയ തെരച്ചിലില്‍ കാസര്‍കോട് ജില്ലയിലെ പടന്ന പയ്യങ്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പ്രതി പിടിയിലായത്. മാടായി പഞ്ചായത്തിലെ 54 വയസുകാരിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തത്. കണ്ണൂര്‍ നഗരത്തിലെ മക്കാനിയില്‍ വെച്ചാണ് മറ്റൊരു സ്ത്രീ മുഖേനെ പരാതിക്കാരി പ്രതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും മറ്റു ചിലരുടെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ചുവെന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇതിനു ശേഷം കണ്ണപുരം ചെറുകുന്നിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെത്തിച്ച് 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ലൈംഗികചൂഷണത്തിനിരയാക്കുകയും 23 പവന്റെ സ്വര്‍ണാഭരണങ്ങളും സ്വത്ത് വിറ്റു കിട്ടിയ 30 ലക്ഷം രൂപയും ലോണെടുത്തു വാങ്ങി കാറും തന്ത്രത്തില്‍ കൈവശപ്പെടുത്തി വഞ്ചിച്ചു മുങ്ങുകയായിരുന്നു.

തളിപറമ്പ്, പെരിങ്ങോം പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ട്. ചീമേനിയിലെ ഒരു സ്ത്രീയില്‍ നിന്നും ഏജന്‍സി വാഗ്ദാനം ചെയ്തു 12 ലക്ഷം രൂപ തട്ടിയെടുത്തു വെന്ന പരാതിയുണ്ട്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിക്കൊപ്പം പടന്ന പയ്യങ്കിയിലെ വാടക വീട്ടില്‍ താമസിച്ചു വരികെയാണ് പൊലിസ് പ്രതിയെ അറസ്റ്റു ചെയ്യുന്നത്.

എടക്കാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഹാജരാവാതെ ഒളിവില്‍ പോയതിന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകമായ തട്ടിപ്പു നടത്തുകയും നിരവധി സ്ത്രീകളെ കബളിപ്പിച്ചു പണവും, സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തുവെന്ന പരാതികള്‍ പൊലിസിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇയാളുടെ തട്ടിപ്പിന് ഇരയായ പലരും അപമാനം ഭയന്ന് പരാതി നല്‍കാനും തയ്യാറായിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് കണ്ണപുരം പൊലിസ് അറിയിച്ചു.


Tags:    

Similar News