വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന യുവാവിനെ കണ്ടപ്പോള്‍ മുന്‍വിരോധം മൂലമുള്ള കലിപ്പ്; തള്ളിത്താഴെയിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു; മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചപ്പോള്‍ സ്റ്റേഷനില്‍ ഹാജര്‍; പ്രതി അറസ്റ്റില്‍

യുവാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതി അറസ്റ്റില്‍

Update: 2025-08-19 10:01 GMT

പന്തളം: മുന്‍വിരോധം കാരണം ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചവിട്ടി വാരിയെല്ല് ഒടിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പറന്തല്‍ പെരുംപുളിക്കല്‍ അനീഷ് ഭവനം വീട്ടില്‍ സി ബി അജേഷ് കുമാര്‍ ( 33) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 21 ന് സന്ധ്യക്ക് 7.30 ന് പറന്തല്‍ ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ പണികഴിഞ്ഞു വീട്ടില്‍ പോകാന്‍ ബസ് കാത്തുനിന്ന പറന്തല്‍ അയണിക്കൂട്ടം ചാമവിള താഴെതില്‍ ഹരിലാലി (44) നാണ് മര്‍ദ്ദനമേറ്റത്. നേരത്തെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ നിലനിന്ന വിരോധത്തിന്റെ പേരിലാണ് പ്രതി ഇയാളെ ആക്രമിച്ചത്, ഇരുവരും അയല്‍ക്കാരാണ്.

സഭ്യം വിളിച്ചുകൊണ്ടു തള്ളി താഴെയിട്ട് മര്‍ദ്ദിക്കുകയും, കഴുത്തിനു കുത്തിപ്പിടിക്കുകയും ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടായി.കാലുകളിലും തോളിലും ഉരവും മുറിവുമുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന ഹരിലാലിന്റെ മൊഴി 23 ന് എസ് സി പി ഓ വിജയകുമാര്‍ രേഖപ്പെടുത്തി, എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും നിഷേധിക്കപ്പെട്ടു. സ്റ്റേഷനില്‍ ഹാജരായ ഇയാളെ തുടര്‍ നടപടികള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. കലഹസ്വഭാവിയായി പെരുമാറിയതിന് ഏനാത്ത് പോലീസ് 2016, 2017 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News