ദിലീപിന് കരിക്കന്‍വെള്ളവും കിടക്കവിരിയും നല്‍കി; ജയില്‍ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിന്റെയും ലംഘനമെന്ന് പരാതി; ആര്‍.ശ്രീലേഖക്കെതിരെ അന്വേഷണമില്ലാത്തതില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

ജയില്‍ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിന്റെയും ലംഘനമെന്ന് പരാതി

Update: 2026-01-23 10:09 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിന് ജയിലില്‍ എത്തി സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തിന് അന്നത്തെ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയില്‍ ആഭ്യന്തരവകുപ്പ് അടിയന്തിര റിപ്പോര്‍ട്ട് തേടി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജയില്‍ മേധാവിയോട് റിപ്പോര്‍ട്ട് ഇപ്പോള്‍ തേടിയത്.

2017-ല്‍ നടന്ന സംഭവം അതീവ ഗൗരവപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. മറ്റു പ്രതികളുടെ ക്ഷീണം പരിഗണിക്കാത്തതും സിനിമനടന്റെ ക്ഷീണം മാത്രം മാറ്റുവാന്‍ കരിക്കിന്‍ വെള്ളവും കിടക്കവിരിയും നല്കി ക്ഷേമം ഉറപ്പാക്കിയ ജയില്‍ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിന്റെയും ലംഘനമാണ്. ജയില്‍ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടില്‍ ജയില്‍ സെല്ലില്‍ കഴിയുന്ന എല്ലാപേരും തുല്യരാണ്. ഇതില്‍ ചില പ്രതികള്‍ക്ക് മാത്രം പ്രത്യേക പരിഗണന ഉണ്ടായാല്‍ അത് നിഷ്പക്ഷ ഉദ്യോഗസ്ഥ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതല്ല. മറിച്ച് കൃത്യവിലോപത്തിന്റെ ഭാഗമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ.

ജയിലില്‍ എത്തി സിനിമനടനെ കണ്ട് ക്ഷേമം അന്വേഷിക്കുവാന്‍ കോടതിയോ സര്‍ക്കാരോ അന്നത്തെ ജയില്‍ ഡിജിപിയ്ക്ക് യാതൊരു നിര്‍ദ്ദേശവും നല്കിയിരുന്നില്ല. ജയില്‍ സന്ദര്‍ശനവേളയില്‍ സെല്ലിന്റെ തറയില്‍ അവശനായി കിടന്നയാള്‍ സിനിമ നടന്‍ എന്ന് തിരിച്ചറിഞ്ഞതായും വിരൂപ രൂപവുമായി ക്ഷീണിതനായി കാണപ്പെട്ടതുകൊണ്ട് സെല്ലില്‍ നിന്ന് പുറത്തിറക്കി കരിക്കിന്‍ വെള്ളം വരുത്തി നല്കിയെന്നും കിടക്കവിരി നല്കിയെന്നുമാണ് അന്നത്തെ സംഭവത്തില്‍ മാധ്യമങ്ങളോട് പോലും ജയില്‍ ഡി.ജി.പി ആയിരുന്ന ആര്‍ ശ്രീലേഖ വ്യക്തമാക്കിയത്.

അന്ന് സംഭവം വിവാദം ആയിരുന്നുവെങ്കിലും കൃത്യമായ അന്വേഷണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്‍ മേല്‍ നടപടി ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ചൂണ്ടികാട്ടുന്നത്. ജയിലിലെ പ്രതികളെ മുഴുവന്‍ ജയില്‍ അധികൃതര്‍ തുല്യ നീതിയോടെ കാണണമെന്ന നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് സംഭവിച്ചത്. എല്ലാ പ്രതികള്‍ക്കും കിടക്കവിരിയും കരിക്കിന്‍ വെള്ളവും നല്കാതെ സിനിമാനടന് മാത്രം കരിക്കിന്‍ വെള്ളം കൊടുത്ത് ക്ഷീണം മാറ്റുന്ന പ്രവൃത്തി സത്യസന്ധമായ സേവനമെന്ന് കരുതുവാന്‍ കഴിയില്ല. നിഷ്പക്ഷ നടപടിക്രമത്തിന്റെ ലംഘനങ്ങളായ പദവിയുടെ മറവില്‍ മനപൂര്‍വ്വം നടത്തുന്ന സമാനപ്രവൃത്തികള്‍ ജയില്‍ മേധാവികളില്‍ നിന്ന് മേലില്‍ ഉണ്ടാകരുതെന്ന നിര്‍ദേശം പുറപ്പെടുവിപ്പിക്കണമെന്നും അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ആവിശ്യപ്പെടുന്നു.

Tags:    

Similar News