രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ച ആള്‍ക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചത്? അന്ന് ഒരു മാസം എടുത്താണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്; തന്റെ സംഭവത്തില്‍ മൂന്ന് ദിവസത്തിനുള്ളിലാണ് ജാമ്യമില്ലാ വകുപ്പും; പോലീസ് പുലിവാല് പിടിക്കുമന്ന് ജി സുധാകരന്‍ പറയുമ്പോള്‍

Update: 2025-05-18 07:14 GMT

ആലപ്പുഴ: തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവ് ജി. സുധാകരന്‍. തന്റേത് ഒരു പ്രസംഗ തന്ത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. അതിവേഗം കേസെടുത്തതില്‍ സുധാകരന് പരാതിയും ഉണ്ട്. താന്‍ പറഞ്ഞതിന് എന്താണ് തെളിവുള്ളത് എന്നും തനിക്കെതിരെ കേസെടുത്ത പൊലീസ് ആണ് പുലിവാല്‍ പിടിച്ചത് എന്നും ജി സുധാകരന്‍ പറഞ്ഞു. തിടുക്കത്തില്‍ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

മന്ത്രി സജി ചെറിയനെതിരെയും ജി സുധാകരന്റെ ഒളിയമ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ച ആള്‍ക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചത് എന്നും ഒരു മാസം എടുത്താണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത് എന്നും പറഞ്ഞ സുധാകരന്‍ തന്റെ സംഭവത്തില്‍ മൂന്ന് ദിവസത്തിനുള്ളിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗമാണ് സുധാകരന്‍ ഉയര്‍ത്തിക്കാട്ടിയത്.

താന്‍ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്. വോട്ട് മാറി ചെയ്യുന്നത് അറിയാന്‍ കഴിയും എന്നാണ് പറഞ്ഞത്. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താന്‍ ഉപയോഗിച്ചത്. താന്‍ പ്രസംഗിച്ചത് പബ്ലിക്കിനോടല്ല. യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന പരിപാടിയിലാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഒരു നേതാവും തന്നെ വിളിച്ചില്ല താനും വിളിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാര്‍ഥി വരെ പറഞ്ഞു. ഇനിയെന്ത് തെളിവാണ് പോലീസിന് ലഭിക്കുക. കേസില്‍ പോലീസ് പുലിവാല്‍ പിടിക്കുകയാണുണ്ടായത്. തിടുക്കത്തില്‍ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ കേസെടുത്തത് തെറ്റായിപ്പോയി എന്ന് മുന്‍ ജസ്റ്റിസ് കമാല്‍ പാഷ വരെ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ അഭിഭാഷകര്‍ വരെ തനിക്കൊപ്പമാണ് എന്നും സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെറ്റ് ചെയ്തിട്ടില്ല എന്നതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി അപേക്ഷിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്നത് കാത്തുനില്‍ക്കുകയാണ് താന്‍. താന്‍ എന്ത് തെറ്റാണ് ചെയ്തത് എന്ന് പോലീസ് കോടതിയില്‍ പറയട്ടെ എന്നും സുധാകരന്‍ പറഞ്ഞു.

എച്ച് സലാം എംഎല്‍എയുടെ വിമര്‍ശനത്തിനും സുധാകരന്‍ മറുപടി നല്‍കി. ഒരു പ്രവര്‍ത്തകനെതിരെ മറ്റൊരു പ്രവര്‍ത്തകന്‍ പോസ്റ്റിടുന്നത് ഈ പാര്‍ട്ടിയുടെ രീതിയല്ല. വേറെ ആരും കേരളത്തില്‍ ഇത് പറഞ്ഞില്ല. അയാളുടെ കാഴ്ചപ്പാടുകള്‍ ആണ് സലാം പറഞ്ഞതെന്നും ഏത് പ്രത്യയശാസ്ത്രമാണ് അദ്ദേഹത്തിന് ഉള്ളത് എന്ന് പരിശോധിക്കേണ്ടതാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരന്‍ നടത്തിയിരിക്കുന്നത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സുധാകരനെതിരെ കേസെടുത്തിരുന്നു.

Tags:    

Similar News