ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് എട്ട് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ; വിധി പറഞ്ഞത് ഏഴ് വർഷത്തിന് ശേഷം

Update: 2025-03-29 09:24 GMT

പാലക്കാട്: ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ വിധി പറഞ്ഞ് കോടതി. പ്രതിക്ക് എട്ട് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട്ട് വച്ച് അഞ്ച് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട് വന്ന കേസുമായി ബന്ധപ്പെട്ടാണ് വിധി. പാലക്കാട്‌ തെങ്കര സ്വദേശി സഹാദിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് അന്വേഷണവും വിചാരണയും പൂർത്തിയാക്കി കോടതി വിധി പറഞ്ഞിരിക്കുന്നത്.

2017 ജൂലൈ 31ന് കേസിന്‌ആസ്പദമായ സംഭവം നടന്നത്. കൂട്ടുപാത ജംഗ്ഷനിൽ വച്ച് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഡി. ശ്രീകുമറും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.

സഹാദിനെ കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മണ്ണാർക്കാട് സ്വദേശി മുഹമ്മദ്‌ അലി വിചാരണ വേളയിൽ ഒളിവിൽ പോയി. പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന രാകേഷ് എം ആണ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Tags:    

Similar News