പുറത്തിറങ്ങിയാൽ ദേഹം പൊള്ളുന്ന കണക്കിന് ചൂട്; മൂന്നാറിൽ ഉൾപ്പെടെ 'അൾട്രാവയലറ്റ്' സൂചിക കൂടുതൽ; നാലിടത്ത് ഓറഞ്ച് അലർട്ട്; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

Update: 2026-02-21 04:51 GMT

തിരുവനന്തപുരം: കേരളത്തിൽ അൾട്രാവയലറ്റ് (യുവി) സൂചിക അപകടകരമായ നിലയിൽ ഉയരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന യുവി സൂചികയുടെ റിപ്പോർട്ട് പ്രകാരം ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കെഎസ്ഡിഎംഎ സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ വിവരങ്ങൾ അനുസരിച്ച് മൂന്നാർ, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ യുവി സൂചിക 8 മുതൽ 10 വരെ രേഖപ്പെടുത്തി, ഇത് ഓറഞ്ച് അലർട്ടിന് തുല്യമാണ്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് (യുവി സൂചിക 6-7) പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയർന്ന നിലയിൽ കാണപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണം.

പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്നവർ, ജലഗതാഗത തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണ്. യാത്രകളിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കാനും ശ്രദ്ധിക്കണം.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിലും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമുള്ളപ്പോഴും പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. കൂടാതെ, ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക വർദ്ധിക്കാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കുകയും ആരോഗ്യപരമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Tags:    

Similar News