മലപ്പുറത്ത് ശക്തമായ കാറ്റും മഴയും; നിരവധി മരങ്ങൾ കടപുഴകി; വീടുകൾക്കും വാഹനങ്ങൾക്കും വൻ നാശനഷ്ടം; പ്രദേശത്ത് അതീവ ജാഗ്രത
മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. രാത്രി എട്ടരയോടെ ആരംഭിച്ച കാറ്റ് അര മണിക്കൂറോളം നീണ്ടുനിന്നു. പോത്ത്കല്ലിലെ എരുമമുണ്ട, പനങ്കയം, പുളപ്പാടം എന്നിവിടങ്ങളിലാണ് നാശനഷ്ടം കൂടുതൽ രൂക്ഷമായത്.
ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് പതിച്ചു. ഇത് വീടുകൾക്കും വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ വരുത്തി. ഇതിനോടൊപ്പം കൃഷികൾക്കും വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി.
അതേസമയം, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടോപ്പാടം ചാട്ടക്കുണ്ട് കാഞ്ഞിരംകുന്നിൽ ശക്തമായ മഴയെത്തുടർന്ന് ഒരു വീട് പൂർണ്ണമായും തകർന്നു. ടാപ്പിങ് തൊഴിലാളിയായ എടത്തൊടി സുരേന്ദ്രന്റെ വീടാണ് നിലംപൊത്തിയത്. സുരേന്ദ്രനും ഭാര്യയും മക്കളും വീടിനകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വീടിന്റെ മേൽക്കൂരയും പിൻവശത്തെ ചുമരും ഇടിഞ്ഞുവീണതോടെ വീടിനകത്ത് നിർത്തിയിട്ടിരുന്ന സുരേന്ദ്രന്റെ മോട്ടോർ സൈക്കിളും പൂർണ്ണമായും തകർന്നു. മേൽക്കൂരയുടെ വീഴ്ചയുടെ ആഘാതത്തിൽ മറ്റു ചുമരുകൾക്കും വിള്ളലുകൾ സംഭവിച്ചതിനാൽ വീട് വാസയോഗ്യമല്ലാതായി. വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും പൂർണ്ണമായും നശിച്ചു.