കളമശ്ശേരി നഗരസഭയില്‍ വീണ്ടും മഞ്ഞപ്പിത്ത വ്യാപനം; വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു; എഞ്ചിനീയറിങ് കോളേജ് താല്‍ക്കാലികമായി അടച്ചു; രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; പരിശോധന തുടരും

Update: 2025-02-26 06:49 GMT

കൊച്ചി: എറണാകുളം കളമശ്ശേരി നഗരസഭയില്‍ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കളമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകർക്കും മഞ്ഞപിത്തം ബാധിച്ചു. ഇതേതുടർന്ന് കോളേജും ഹോസ്റ്റലും താല്‍ക്കാലികമായി അടച്ചു. കോളേജിലും ഹോസ്റ്റലിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. എന്നാൽ രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളിൽ കോളേജിന്റെ പരിസര പ്രാദേശികളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ മഞ്ഞപിത്തം വ്യാപിച്ചിട്ടും കോളേജ് അധികൃതർ വിവരം മറച്ച് വെക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ആരോഗ്യ വിഭാഗം കോളേജിലെ വെള്ളം പരിശോധിച്ചിരുന്നു. എന്നാൽ കോളേജിലെ വെള്ളത്തിൽ നിന്നല്ല മഞ്ഞപിത്തം പടർന്നതെന്നാണ് കണ്ടെത്തൽ. രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ വിഭാഗം പരിശോധന നടത്തി വരികയാണ്. കോളേജ് പരിസരത്തായി ബേക്കറികളും, ശീതള പാനീയ കടകളുമുണ്ട്. ഇവിടെ നിന്നാകാം മഞ്ഞപിത്തം പിടിപ്പെട്ടതെന്നും സംശയമുണ്ട്. വരും ദിവസങ്ങളിൽ കോളേജിന്റെ പരിസരത്തുള്ള ഈ കടകളിലും പരിശോധന നടത്തുമെന്നാണ് സൂചന.

45 ദിവസത്തേക്കാണ് കോളേജ് അടച്ചിരിക്കുന്നതെന്നാണ് സൂചന. ഇപ്പോൾ ക്ലാസ്സുകൾ ഓൺലൈനായി നടക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി മുതൽ മഞ്ഞപിത്തം പടർന്ന് പിടിക്കാൻ തുടങ്ങിയതായാണ് ആരോപണം. ഈ വിവരം കോളേജ് അതികൃതർ മറച്ച് വെക്കാൻ ശ്രമിച്ചതാണ് ഇപ്പോഴുള്ള അവസ്ഥയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്. അഞ്ച് വിദ്യാർത്ഥികൾക്കും, രണ്ട് അധ്യാപകർക്കും മഞ്ഞപിത്തം ബാധിച്ചതായാണ് വിവരം.

നേരത്തെ, കളമശ്ശേരി നഗരസഭയിൽ പൈപ്‌ലൈൻ റോഡ്, പള്ളിലാംകര, എച്ച്എംടി കോളനി, പെരിങ്ങഴ, കറൂപ്ര പ്രദേശങ്ങളിൽ രോഗം വ്യാപിച്ചിരുന്നു. സീപോർട്ട്–എയർപോർട്ട് റോ‍ഡിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിച്ച പലർക്കും മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി ഉയർന്നു. ആരോഗ്യ വിഭാഗം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും ഹോട്ടലുകൾക്കു നോട്ടിസ് നൽകുകയും ചെയ്തു.

ഹോട്ടലുകൾക്കു പുറമേ ബേക്കറികളിലും ശീതളപാനീയ കടകളിലും പരിശോധന നടത്തിയതായി ആരോഗ്യവിഭാഗം അവകാശപ്പെട്ടു. ചില കടകൾക്കു ലൈസൻസില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ തൊഴിലാളികളും ഹെൽത്ത്കാർഡ് എടുക്കുവാൻ നിർദേശം നൽകി. ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും മാലിന്യ നിർമാർജനവും ശരിയായ വിധത്തിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി. ഉപയോഗത്തിലുള്ള കിണറുകളിലെയും ജലമൂറ്റൽ കേന്ദ്രങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നു നാട്ടുകാർ അവകാശപ്പെട്ടു. 

Tags:    

Similar News