ഗുണനിലവാരം ഇല്ലാത്ത സോളാര്‍ പാനല്‍ നല്‍കി കബളിപ്പിച്ചു; 2.70 ലക്ഷം നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

ഗുണനിലവാരം ഇല്ലാത്ത സോളാര്‍ പാനല്‍ നല്‍കി കബളിപ്പിച്ചു

Update: 2025-02-03 13:49 GMT

കൊച്ചി:ഗുണനിലവാരമില്ലാത്തതും കാലഹരണപെട്ടതുമായ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് നല്‍കി നഷ്ടമുണ്ടാക്കിയ കേസില്‍ 2.70 ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

മൂവാറ്റുപുഴ സ്വദേശി ഫ്രാന്‍സിസ് ജോണ്‍, തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന റിക്കോ എനര്‍ജി ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അഞ്ച് വര്‍ഷം വാറണ്ടിയും അഞ്ച് വര്‍ഷം അധിക വാറണ്ടിയും ലഭിക്കുമെന്ന ഉറപ്പിന്‍ മേലാണ് പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും സോളാര്‍ പവര്‍ പ്ലാന്റ് വീട്ടില്‍ സ്ഥാപിക്കുന്നതിന് വേണ്ടി സമീപിക്കുകയും 2,55,760 രൂപ നല്‍കുകയും ചെയ്തു.

കുറച്ച് നാളുകള്‍ക്ക് ശേഷം സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനരഹിതമായി. മാത്രമല്ല, 2,723/ രൂപ കൂടുതലായി വൈദ്യുതി ബില്ലും പരാതിക്കാരന് ലഭിച്ചു. സാധാരണ 200 രൂപയായിരുന്നു വൈദ്യുതി ബില്ല്. ഈ സാഹചര്യത്തിലാണ് കാലഹരണപ്പെട്ട സാങ്കേതിവിദ്യ ഉപയോഗിച്ച് നിര്‍മിച്ച സോളാര്‍ പാനല്‍ നല്‍കി കബളിപ്പിച്ച എതിര്‍കക്ഷിയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

ഗണ്യമായ തുക സോളാര്‍ പാനലിനു വേണ്ടി ചെലവഴിച്ച ശേഷം, വാഗ്ദാനം ചെയ്തത് പോലെയുള്ള ഫലം ഉപഭോക്താവിന് ലഭിച്ചില്ല എന്നത് വ്യക്തമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

പരാതിക്കാരന്‍ നല്‍കിയ 2,55,760/ രൂപ തിരികെ നല്‍കാനും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 15,000/ രൂപയും 45 ദിവസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.

പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയില്‍ ഹാജരായി

Tags:    

Similar News