കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസ്; മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി; കുടുംബപ്രശ്‌നത്തെ തുടര്‍ന്നുളള കേസെന്ന് വാദിച്ച് ജയചന്ദ്രന്‍

കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസ്; മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി

Update: 2025-03-05 15:27 GMT

ന്യൂഡല്‍ഹി: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉയര്‍ത്തി സര്‍ക്കാര്‍ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് നല്‍കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള കേസാകുക എന്നതായിരുന്നു സര്‍ക്കാരിന്റെ ചോദ്യം

തുടര്‍ന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാന്‍ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്. കേസ് മാര്‍ച്ച് 24 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

Tags:    

Similar News