മയക്കു മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവും 2.25 ലക്ഷം പിഴയും ശിക്ഷ

മയക്കു മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവും 2.25 ലക്ഷം പിഴയും ശിക്ഷ

Update: 2026-02-11 18:27 GMT

കണ്ണൂര്‍: കഞ്ചാവും മെത്താംഫിറ്റമിനും എല്‍എസ്ഡി സ്റ്റാന്പുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സ്വദേശിയെ കോടതി 23 വര്‍ഷം കഠിന തടവിനും 2,25 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. കണ്ണൂര്‍ എക്‌സൈസ് സംഘം താളിക്കാവില്‍ നിന്നും 2024ല്‍ സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റ് ചെയ്ത വാരണാസി സ്വദേശി ദീപു സഹാനിയെ (24)യാണ് വടകര എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി സെഷന്‍സ് ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്.

രണ്ടു കിലോ കഞ്ചാവും 95 ഗ്രാം മെത്താംഫിറ്റമിനും 333 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പും സഹിതമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി. ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

മയക്കു മരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായി ജയിലില്‍ നിന്നിറങ്ങിയതിനു പിന്നാലെ വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തി വരുന്നതിനിടെയായിരുന്നു പ്രതി പിടിയിലായത്. കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറും ഇപ്പോള്‍ ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുമായ എം. സുഗതന്റെ നേതൃത്വത്തില്‍ കെ. സജിത് കുമാറായിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) വി.പി.ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) പി.പി.സുഹൈല്‍, സി.എച്ച്. റിഷാദ്, എന്‍. രജിത്ത് കുമാര്‍, എം.സജിത്ത് , സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു. പി. നിഖില്‍, സീനിയര്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍(ഗ്രേഡ്) സി. അജിത്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) കെ. ഷജിത്ത് എന്നിവരടങ്ങിയ സംഘമായിരുന്നു മയക്കുമരുന്ന് സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News