നിർമിത ബുദ്ധി അതിബുദ്ധി...!; വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ അതിക്രമിച്ചുകയറി അജ്ഞാതർ; പിന്നാലെ പതിനേഴ് വിദ്യാർഥികൾക്ക് ‘ടി.സി' നൽകി വിട്ടു; തുറന്നത് പ്രിൻസിപ്പലിന്റെ യൂസർ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച്; കേസെടുത്ത് പോലീസ്

Update: 2024-09-26 04:07 GMT

മലപ്പുറം: മലപ്പുറം തവനൂരിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അനധികൃതമായി അതിക്രമിച്ചുകയറി ഹാക്കർമാർ. സ്കൂളിലെ പതിനേഴ് വിദ്യാർത്ഥികൾക്ക് ആണ് അജ്ഞാതരായ ഹാക്കർമാർ ‘ടി.സി. നൽകി വിട്ടത്. സംഭവം വലിയ ഞെട്ടലോടെയും ഗൗരവത്തോടെയുമാണ് സ്കൂൾ അധികൃതർ സംഭവത്തെ കണ്ടിരിക്കുന്നത്. മലപ്പുറം തവനൂരിലെ കേളപ്പൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ഈ വർഷം പുതുതായി സ്കൂളിൽച്ചേർന്ന വിദ്യാർഥികളെയാണ് ഹാക്കർമാർ സ്കൂളിൽനിന്ന് 'ടിസി' നൽകി വിട്ടിരിക്കുന്നത്.

എല്ലാ രേഖകൾപ്രകാരം കൂടിയാണ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും ടി.സി. നൽകി വിട്ടിരിക്കുന്നത്. ഇതോടെ പതിനേഴ് വിദ്യാർഥികൾ സ്‌കൂളിൽനിന്ന് പുറത്തായിട്ടുണ്ട്. പക്ഷെ ആർക്കെല്ലാമാണ് ടി.സി. അനുവദിച്ചതെന്ന് അധ്യാപകർ ഇതുവരെ അറിയിച്ചിട്ടില്ല. സംഭവത്തിൽ പ്രിൻസിപ്പൽ വി. ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

'hscap.kerala.gov.in' എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയണ് കുട്ടികളുടെ ടി.സി. പിൻവലിച്ചിരിക്കുന്നത്. ഒന്നാംവർഷ പരീക്ഷയുടെ നോമിനൽ റോൾ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയൻസിലെ പന്ത്രണ്ടും വിദ്യാർഥികളുടെ ടി.സി യാണ് പ്രിൻസിപ്പൽ അറിയാതെ തന്നെ അനുവദിച്ചിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റ് അതിക്രമിച്ചു കയറി പ്രിൻസിപ്പലിന്റെ യൂസർ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് വിദ്യാർത്ഥികൾക്ക് ടി.സി. അനുവദിച്ചിരിക്കുന്നത്. ഈ ഹാക്കർമാർ ഏത് കംപ്യൂട്ടറിൽ നിന്നാണ് ലോഗിൻ ചെയ്തതെന്ന് കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

സ്‌കൂളിലെ അധ്യാപകർക്കിടയിലുള്ള പ്രശ്നങ്ങളാണോ സംഭവത്തിനു പിന്നിലെന്നും പോലീസ് സംശയം ഉയർത്തുന്നുണ്ട്‌. പ്രിൻസിപ്പലിനെ കൂടാതെ മറ്റു രണ്ടുപേർക്കാണ് ലോഗിൻ ചെയ്യാനുള്ള യൂസർ ഐ.ഡി.യും പാസ്‌വേഡും അറിയുന്നത്. സംഭവത്തിൽ പോലീസ് സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പുറമേനിന്നുള്ള മറ്റാരെങ്കിലുമാണോ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നും പരിശോധിച്ചു വരുന്നുണ്ട്.

ഓഗസ്റ്റ് 13-നും 14-നും രണ്ടുവീതവും 16-ന് 13 പേരുടെയും ടി.സി.യാണ് അനുവദിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ ആവശ്യപ്രകാരം, മറ്റ് സ്‌കൂളിൽ ചേർക്കാൻ എന്നിങ്ങനെയൊക്കെയാണ് ടി.സി. നൽകുന്നതിനുള്ള കാരണങ്ങളായി വിവരങ്ങൾ നൽകിയിരിക്കുന്നത്. സ്‌പെല്ലിങ് തെറ്റിച്ചാണ് പലതും രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ബോധപൂർവമാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അതേസമയം, സംഭവം ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സംഭവം ഗൗരവത്തോടെ അന്വേഷിക്കണമെന്നും ഹാക്കർമാർ 'ടിസി' നൽകി വിട്ട വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    

Similar News