കേരളത്തിൽ വീണ്ടും വേനൽച്ചൂട് ഉയരുന്നു; ഉഷ്ണതരംഗത്തിന് സാധ്യത; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; വെള്ളം കൂടുതൽ കുടിക്കാനും നിർദ്ദേശം; എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് മുഖ്യമന്ത്രി

Update: 2025-03-29 11:15 GMT

തിരുവനന്തപുരം: കേരളത്തിൽ കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് വേനൽച്ചൂട് ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാൻ കഴിയുന്ന നിർദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പിലാക്കണം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ തണ്ണീർ പന്തലുകൾ ഒരുക്കുവാനും. ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ എന്നിവർക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News