മൂർക്കാട്ടിപ്പടി വെള്ളൂർ റോഡിൽ മണ്ണിടിച്ചിൽ ഭീഷണി; മരങ്ങൾ വെട്ടി മാറ്റണമെന്ന കളക്ടറുടെ ഉത്തരവിന് പുല്ലുവില; റോഡിലേക്ക് വീണു കിടക്കുന്ന കല്ലും മണ്ണും നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
കോട്ടയം: തലയോലപ്പറമ്പ്-വെള്ളൂർ-മൂർക്കാട്ടിപ്പടി റോഡിൽ കാരിക്കോട് മുടക്കാരി ദേവീക്ഷേത്രത്തിനുസമീപം കെപിപിഎൽ വക സ്ഥലത്തെ മണ്ണിടിഞ്ഞു റോഡിലേക്കുവീണു. കനത്തമഴയെത്തുടർന്ന് കെപിപിഎൽ വക സ്ഥലത്തെ ഏകദേശം പത്ത് അടി ഉയരമുള്ള മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ മധ്യഭാഗം വരെ മണ്ണും വലിയ മൺകട്ടകളും നിറഞ്ഞിരിക്കുകയാണ്.
വാഹനയാത്രക്കാർക്ക് മുന്നറിയിപ്പായി ഇവിടെ അപകട സൂചനബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വലിയതോതിൽ മണ്ണ് ഇടിഞ്ഞ് വിണ്ടുകീറി നിൽക്കുകയും മരങ്ങൾ ഉൾപ്പെടെ ഏത് സമയത്തും റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. വെള്ളൂർ റെയിൽവേ സ്റ്റേഷൻ, കെപിപിഎൽ കമ്പനി, വെള്ളൂർ ഭവൻസ് സ്കൂൾ, കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂൾ, എറണാകുളം സൈഡിലേക്ക് ഉള്ള വാഹനകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന ഈ സ്ഥലത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടില്ല.
മഴക്കാലം ആയതോടെ അപകടകാരമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റാൻ കളക്ടറുടെ പ്രത്യേക ഓർഡർ ഉണ്ടായിട്ടുപോലും അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിലാണ് വെള്ളൂർ പഞ്ചായത്തും മറ്റു വകുപ്പ് തല ഉദ്യോഗസ്ഥരും കാണിക്കുന്നത് എന്ന് നാട്ടുകാരുടെ ആക്ഷേപം. അടിയന്തരമായി അപകടകരമായ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുകയും, റോഡിലേക്ക് വീണു കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.