ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്നത് ഉറച്ച നിലപാട്; 'പൂക്കളുടെ പുസ്തകത്തിന് ' ലഭിച്ച കേരള സാഹിത്യ അക്കാദമി സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിക്കുന്നതായി എം സ്വരാജ്

കേരള സാഹിത്യ അക്കാദമി സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിക്കുന്നതായി എം സ്വരാജ്

Update: 2025-06-26 16:53 GMT

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിക്കുന്നതായി എം സ്വരാജ്. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' ആണ് ഉപന്യാസ വിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹമായത്.

മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ പുരസ്‌കാരവിവരം അറിഞ്ഞത് വൈകിയാണെന്നും ഒരുതരത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് വളരെ മുമ്പുതന്നെ എടുത്തിട്ടുള്ളതാണെന്നും സ്വരാജ് വ്യക്തമാക്കുന്നു. മുമ്പും പുരസ്‌കാരത്തിനായി ട്രസ്റ്റുകളും സമിതികളും പരിഗണിച്ചപ്പോള്‍ എടുത്ത അതേ നിലപാട് തുടരുന്നുവെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയായി വന്നതുകൊണ്ടാണ് പരസ്യമായി നിലപാട് അറിയിക്കുന്നതെന്നും സ്വരാജ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

എം. സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു.

ഇന്ന് മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്.

ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്.

മുന്‍പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു.

അതിനാല്‍ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല.

ഇപ്പോള്‍ അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടിവന്നത്.

പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവര്‍ത്തിക്കുന്നു.

അക്കാദമിയോട് ബഹുമാനം മാത്രം.

- എം സ്വരാജ്

എഴുത്തുകാരായ പി.കെ.എന്‍. പണിക്കര്‍ , പയ്യന്നൂര്‍ കുഞ്ഞിരാമന്‍ , എം.എം. നാരായണന്‍ , ടി.കെ. ഗംഗാധരന്‍ , കെ.ഇ.എന്‍ , മല്ലികാ യൂനിസ് എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

ജി. ആര്‍. ഇന്ദുഗോപന്റെ 'ആനോ' ആണ് മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടത്. അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പിനാണ്' മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം. ചെറുകഥ - വി. ഷിനിലാല്‍ ( ഗരിസപ്പാ അരുവാ അഥവാ ഒരു ജലയാത്ര), നാടകം - ശശിധരന്‍ നടുവില്‍ ( പിത്തള ശലഭം ), സാഹിത്യ വിമര്‍ശനം - ജി. ദിലീപന്‍ ( രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍), വൈജ്ഞാനിക സാഹിത്യം - ദീപക് പി ( നിര്‍മിത ബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം), ജീവചരിത്രം / ആത്മകഥ - ഡോ . കെ. രാജശേഖരന്‍ നായര്‍ ( ഞാന്‍ എന്ന ഭാവം ), യാത്രാ വിവരണം - കെ.ആര്‍. അജയന്‍ (ആരോഹണം , ഹിമാലയം ), ഹാസസാഹിത്യം - നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത - വരുത്തരച്ച ചരിത്രത്തോടൊപ്പം) എന്നിവരാണ് മറ്റ് അക്കാദമി അവാര്‍ഡ് ജേതാക്കള്‍.

2024ലെ സാഹിത്യ അക്കാദമി എന്‍ഡോവിമെന്റ് അവാര്‍ഡുകളും വിശിഷ്ടാംഗത്വവും (ഫെല്ലോഷിപ്പ് ) പ്രഖ്യാപിച്ചു. ഗീതാ ഹിരണ്യന്‍ അവാര്‍ഡ് (ചെറുകഥ)- പൂക്കാരന്‍ സലിം ഷെരീഫ്, കുറ്റിപ്പുഴ അവാര്‍ഡ് (സാഹിത്യവിമര്‍ശം)- ഡോ. എസ്.എസ്. ശ്രീകുമാര്‍ (മലയാള സാഹിത്യ വിമര്‍ശനത്തിലെ മാര്‍ക്സിയന്‍ സ്വാധീനം), യുവകവിതാ അവാര്‍ഡ്- ദുര്‍ഗ്ഗാപ്രസാദ് (രാത്രിയില്‍ അച്ചാങ്കര), ജി.എന്‍. പിളള അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം) - ഡോ. സൗമ്യ കെ.സി (കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി.എസ്. ശ്യാംകുമാര്‍ (ആരുടെ രാമന്‍ ?), തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം - ഡോ. പ്രസീദ കെ.പി (എഴുത്തച്ഛന്റെ കാവ്യഭാഷ) എന്നിവര്‍ അര്‍ഹരായി. നോവല്‍ / നോവലിസ്റ്റിനെക്കുറിച്ചുളള പഠനത്തിന് നല്‍കുന്ന വിലാസിനി പുരസ്‌കാരത്തിന് ഈ വര്‍ഷം അര്‍ഹമായ കൃതി ഇല്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. എഴുത്തുകാരായ കെ.വി. രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ് ) ലഭിച്ചു.

Tags:    

Similar News