ട്രാൻസ്ജെൻഡറിനെ ലോറി ഡ്രൈവർ ക്രൂരമായി മർദ്ദിച്ച സംഭവം; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി ഡോ.ആർ. ബിന്ദു; അന്യായമായ അതിക്രമങ്ങൾക്ക് മുതിരുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്നും മന്ത്രി
തിരുവനന്തപുരം: കൊച്ചി പാലാരിവട്ടത്ത് ട്രാൻസ്ജെൻഡറിനെ ലോറി ഡ്രൈവർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി ഡോ.ആർ. ബിന്ദു. ലോറി ഡ്രൈവറുടെ ആക്രമണത്തിൽ ഇരയ്ക്ക് കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടർക്കും,ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മന്ത്രി അടിയന്തിര നിർദേശം നൽകി. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും ആർ.ബിന്ദു പറഞ്ഞു.
ട്രാൻസ് ജെൻഡേഴ്സിനെ എന്തും ചെയ്യാമെന്ന് ആരും ധരിക്കേണ്ടെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ചത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പോലീസ് പറഞ്ഞു.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് പലകുറി അടിച്ചു. നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്നടക്കം പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കൈവിരലുകൾക്കും ഇരു കാലുകൾക്കും സാരമായി പരിക്ക് പറ്റുകയും ചെയ്തിരുന്നു. മർദ്ദനത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ട്രാൻസ് വുമണിനെ പ്രതി പിന്തുടർന്ന് എത്തുന്നത് സമീപത്തുണ്ടായിരുന്ന കാറിലെ ക്യാമറയിൽ പതിഞ്ഞു. ഇതടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.