കേരളത്തില്‍ വീണ്ടും മുണ്ടിനീരിന്റെ സാന്നിധ്യം; 14 മാസത്തിനിടെ സംസ്ഥാനത്ത് 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു; എംഎംആര്‍ വാക്‌സിന്‍ ഇല്ലാത്തത് രോഗം കൂടാന്‍ കാരണം

Update: 2025-03-15 04:34 GMT

കോട്ടയം: കേരളത്തില്‍ വീണ്ടും മുണ്ടിനീരിന്റെ സാന്നിധ്യം. 14 മാസത്തിനിടെ സംസ്ഥാനത്ത് 74,300 കുട്ടികള്‍ക്കാണ് മുണ്ടിനീര് സ്ഥലരീകരിച്ചിരിക്കുന്നത്. മുണ്ടിനീരിന് നല്‍കിയിരുന്ന എംഎംആര്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. 2017ന് ശേഷം എംഎംആര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നില്ല. ഇതാണ് രോഗം കൂടാന്‍ കാരണമായത്. കേന്ദ്ര സര്‍ക്കാരാണ് വാക്‌സിന്‍ ഡോസ് അനുവദിക്കുന്നത്. എന്നാല്‍ 2017 ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് ഇറക്കിയ വാക്‌സിനേഷന്‍ പട്ടികയില്‍ എംഎംആര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

മീസില്‍സ്, റൂബെല്ല (എംആര്‍) വാക്സിന്‍മാത്രമാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. കേരളം കുറച്ചുകാലത്തേക്ക് എഎംആര്‍ വാക്സിന്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയെങ്കിലും തുടര്‍ന്നില്ല. മുണ്ടിനീര് വ്യാപനം കണ്ട സാഹചര്യത്തില്‍ 2017-ലെ നയം തിരുത്തി എംഎംആര്‍ അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

വയനാട്ടില്‍ ഒരു സ്‌കൂള്‍ 29 ദിവസം അടച്ചിടേണ്ടിവന്നു. ആലപ്പുഴയില്‍ എട്ട് സ്‌കൂളുകള്‍ 21 ദിവസം ക്ലാസ് ഒഴിവാക്കി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും സ്‌കൂളുകള്‍ ഒരാഴ്ചയ്ക്കുമേല്‍ അടച്ചിട്ടു. വൈറസാണ് മുണ്ടിനീര് ബാധയ്ക്കു കാരണം. ഗുരുതരസാഹചര്യത്തില്‍ പ്രത്യുത്പാദനവ്യവസ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്.

Tags:    

Similar News