പകുതി വില തട്ടിപ്പ്: നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ പരാതി പിന്‍വലിച്ചു; മുദ്രാ ഫൗണ്ടേഷന്‍ പണം തിരികെ നല്‍കിയതോടെ പരാതി പിന്‍വലിക്കല്‍

നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ പരാതി പിന്‍വലിച്ചു

Update: 2025-02-10 14:49 GMT

പെരിന്തല്‍മണ്ണ: പകുതി വില തട്ടിപ്പുകേസില്‍ നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ പരാതി പിന്‍വലിച്ചു. പുലാമന്തോള്‍ സ്വദേശിയായ പരാതിക്കാരിക്ക് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷന്‍ പണം തിരിച്ചുനല്‍കിയതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്. തുടര്‍ നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തി എഴുതി നല്‍കി.

രണ്ടുദിവസം മുന്‍പാണ് വഞ്ചന കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എം.എല്‍.എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലാപ്‌ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയെന്നും എന്നാല്‍ 40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് നല്‍കിയിട്ടില്ലെന്നുമായിരുന്നു പരാതി. ഇതോടെ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.

ലാപ്‌ടോപിന് നല്‍കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന്‍ തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ കേസ് പിന്‍വലിക്കുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പൊലീസ് അന്വേഷിച്ചു വരുന്നു. ഇതേ കുറിച്ച് പെരിന്തല്‍മണ്ണ പൊലീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ഉപദേശം തേടിയിട്ടുണ്ട്.

അതേസമയം, അതേസമയം, പാതിവില തട്ടിപ്പില്‍ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചിരുന്നു. നാട്ടിലെ മുഴുവന്‍ ജനപ്രതിനിധികളെയും സമര്‍ഥമായി കബളിപ്പിച്ച തട്ടിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്റെ തട്ടിപ്പ്.

Tags:    

Similar News