കേരള ഹൈക്കോടതിയില്‍ നാല് പുതിയ ജസ്റ്റിസുമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ; സീനിയോറിറ്റി പി കൃഷ്ണകുമാറിന് ആയിരിക്കും

സീനിയോറിറ്റി പി കൃഷ്ണകുമാറിന് ആയിരിക്കും

Update: 2024-10-15 17:06 GMT

ന്യൂഡല്‍ഹി: നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജുഡീഷ്യല്‍ ഓഫീസര്‍മാരായ കെ.വി ജയകുമാര്‍, മുരളി കൃഷ്ണ എസ്, ജോബിന്‍ സെബാസ്റ്റ്യന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനാണ് ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ കൊളീജിയം ആണ് കേന്ദ്ര സര്‍ക്കാരിന് ഈ ശുപാര്‍ശ കൈമാറിയത്.

2012 ഡിസംബര്‍ ഒന്നിനാണ് കെ.വി വിജയകുമാര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്. നിലവില്‍ ഹൈക്കോടതി രജിസ്ട്രാര്‍ വിജിലന്‍സ് ആണ് കെ.വി ജയകുമാര്‍. 2014 മാര്‍ച്ച് 10-നാണ് എസ്. മുരളി കൃഷ്ണയും ജോബിന്‍ സെബാസ്റ്റ്യനും പി.വി ബാലകൃഷ്ണനും ജുഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. നിലവില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി ആണ് മുരളി കൃഷ്ണ. ജോബിന്‍ സെബാസ്റ്റ്യന്‍ ഹൈക്കോടതിയിലെ രജിസ്ട്രാര്‍, ജില്ലാ ജുഡീഷ്യറിയും, പി.വി. ബാലകൃഷ്ണന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയും ആണ്.

2023 ഒക്ടോബര്‍ 10 ന് അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍ ഒഴികെ ഉള്ളവരുടെ നിയമന ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍ കൃഷ്ണകുമാറിന്റെ കാര്യത്തില്‍ ഇത് വരെയും നിയമ മന്ത്രാലയം ഒരു തീരുമാനവും അറിയിച്ചിട്ടില്ല എന്ന് സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന നാല് പേരെക്കാളും നിയമനത്തില്‍ സീനിയോറിറ്റി പി കൃഷ്ണകുമാറിന് ആയിരിക്കുമെന്നും സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി.സീനിയോറിറ്റി പി കൃഷ്ണകുമാറിന് ആയിരിക്കും

Tags:    

Similar News