ഫ്‌ലാറ്റില്‍ നിന്നും പതിനെട്ടുകാരി വീണ് മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി കുടുംബം: വിദേശത്തേക്ക് പോയ പെണ്‍കുട്ടിക്കെതിരെ അന്വേഷണം

ഫ്‌ലാറ്റില്‍ നിന്നും പതിനെട്ടുകാരി വീണ് മരിച്ച സംഭവം; ബന്ധുവായ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി കുടുംബം

Update: 2025-02-09 00:47 GMT

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് വീണ് മരിച്ച മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്ത്. ബന്ധുവായ പെണ്‍കുട്ടിക്കെതിരെയാണ് പിതാവ് റോയി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്‌ലാറ്റിലെ ഐറിന്‍ റോയിയുടെ മരണത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുവിനെതിരെ കുടുംബം രംഗത്ത് എത്തിയയത്.

തര്‍ക്കത്തിനിടെ ബന്ധുവായ പെണ്‍കുട്ടി മുകളില്‍ നിന്നും തള്ളിയിട്ടു കൊന്നതായാണ് സംശയം. സംഭവത്തില്‍ പൊലീസ് പുനരന്വേഷണം തുടങ്ങി. 2021 ഓഗസ്റ്റിലാണ് ചാലക്കുടി സ്വദേശി റോയിയുടെ മകള്‍ ഐറിന്‍ റോയി ഫ്‌ലാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. 18 വയസ്സുകാരിയായ ഐറിന്‍ ഫ്‌ലാറ്റില്‍ നിന്ന് നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ഐറിന്റെ മരണത്തില്‍ ബന്ധുവായ പെണ്‍കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പിതാവ്.

ഫ്‌ലാറ്റിന്റെ പത്താം നിലയിലെ ടെറസില്‍ സഹോദരനൊപ്പം നടക്കുന്നതിനിടെ കാല്‍ വഴുതി വീണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ബന്ധുവായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിനിടെ മകളെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിലാണ് റോയ്. ഐറിന്റെ മരണ ശേഷം ആരോപണവിധേയയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും പെണ്‍കുട്ടി വളരെ പെട്ടന്ന് വിദേശത്തേക്ക് പോയെന്നും റോയ് ആരോപിക്കുന്നു.

കൊച്ചി കമ്മീഷണര്‍ക്കാണ് റോയ് പരാതി നല്‍കിയത്. പുനരന്വേഷണം തുടങ്ങിയ കൊച്ചി പൊലീസ് വിദേശത്തുള്ള ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. വിദേശത്ത് നിന്നും പെണ്‍കുട്ടിയെ ഇതുവരെ വിളിച്ചു വരുത്തിയിട്ടില്ല. റോയി ഉന്നയിച്ച എല്ലാം ആരോപണങ്ങളും വിശദമായി അന്വേഷിച്ച് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News