മദ്യപാനിയെ ഭയന്ന് അയല്‍വീട്ടില്‍ അഭയം തേടിയ പിതാവിന് സംരക്ഷണം നല്‍കി; പക കാരണം വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

പക കാരണം വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദനം

Update: 2025-03-04 15:02 GMT

ചിറ്റാര്‍: മദ്യപിച്ച് വീട്ടില്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കുകയും നിരന്തരമായി ഉപദ്രവിക്കുകയും ചെയ്യുന്ന മകനെ ഭയന്ന് സഹോദരന്റെ വീട്ടില്‍ അഭയം തേടിയ പിതാവിനെയും സംരക്ഷണം നല്‍കിയ ജ്യേഷ്ഠനെയും വീടുകയറി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍.

സീതത്തോട് കോട്ടമണ്‍പാറ അള്ളുങ്കല്‍ പാറയില്‍ വീട്ടില്‍ അനീഷ് തോമസ് (37) ആണ് പിടിയിലായത്. പിതാവ് പി എം തോമസ് (65), ജ്യേഷ്ഠന്‍ പി.എം വര്‍ഗീസ് (78) എന്നിവര്‍ക്കാണ് ഇയാളുടെ മര്‍ദ്ദനം ഏറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മദ്യപിച്ച് വര്‍ഗീസിന്റെ സീതത്തോട് അള്ളുങ്കല്‍ പാറയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഇദ്ദേഹത്തെയും അനീഷിന്റെ പിതാവ് തോമസിനെയും കയ്യില്‍ കരുതിയ കല്ലുകൊണ്ടും പട്ടിക കഷ്ണം കൊണ്ടും ഉപദ്രവിക്കുകയായിരുന്നു.

മകന്‍ മദ്യപിച്ചെത്തി സ്ഥിരമായി വീട്ടില്‍ പ്രശ്നമുണ്ടാക്കുന്നത് കാരണം, ഒരു മാസമായി തോമസ് സഹോദരന്‍ വര്‍ഗീസിന്റെ വീട്ടിലാണ് താമസം. അനീഷിന്റെ 12 വയസ്സുള്ള മകളും ഇയാളെ പേടിച്ച് ഈ വീട്ടിലാണ് കഴിയുന്നത്. ഇയാളുടെ ഭാര്യ കുവൈറ്റില്‍ നഴ്സ് ആണ്. അമ്മ, സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പോലീസ് ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം എസ്.ഐ ബെയ്സിലാണ് കേസ് അന്വേഷണം നടത്തുന്നത്.


Tags:    

Similar News