കാളികാവിലെ കടുവാ ദൗത്യത്തിനെത്തിയ കുങ്കിയാന ഇടഞ്ഞു; ആനകളെ മാറ്റി തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പാനെ കൊമ്പില്‍ തോണ്ടിയെടുത്ത് എറിഞ്ഞു; കഴുത്തിന് ഗുരുതര പരിക്ക്

കാളികാവില്‍ കടുവയെ പിടിക്കാനെത്തിയ ആന പാപ്പാനെ എടുത്തെറിഞ്ഞു

Update: 2025-05-18 06:13 GMT

മലപ്പുറം: കാളികാവില്‍ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പാനെ ആക്രമിച്ചു. മുത്തങ്ങയില്‍ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാന്‍ ചന്തുവിനെ എടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് മുത്തങ്ങയില്‍നിന്ന് എത്തിച്ചത്. കടുവാ ദൗത്യം നടക്കുന്നതിന് ഒരു കിലോമീറ്ററോളം അകലെയുള്ള പാറശ്ശേരി സര്‍ക്കാര്‍ സ്‌കൂളിലാണ് ആനകളെ തളച്ചിരുന്നത്.

തളച്ച ആനകളെ മാറ്റി തളയ്ക്കുന്ന പതിവുണ്ടായിരുന്നു. പാപ്പാന്‍ ഇതിനായി ശ്രമിക്കുന്നതിനിടെ കുഞ്ചു ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ കൊമ്പില്‍ തോണ്ടിയെടുത്ത് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താന്‍ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്.

പരിക്കേറ്റ പാപ്പാന്‍ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും നിലവില്‍ ഐസിയുവിലാണെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാല്‍ പറഞ്ഞു. കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. പുതിയ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍ കൂടി ഇന്ന് സ്ഥാപിക്കും.

മൂന്നാമത്തെ കൂടും ഇന്ന് സ്ഥാപിക്കും. കടുവയെ ലോക്കേറ്റ് ചെയ്തശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുക. കുങ്കിയാനകളുടെ ആരോഗ്യ നില ഡോക്ടര്‍മാര്‍ പരിശോധന നടത്തിയശേഷമാണ് ദൗത്യത്തിന് ഉപയോഗിക്കുക.പാപ്പാന്‍ അഭയ് കൃഷ്ണയ്ക്കാണ് (ചന്തു )പരിക്കേറ്റതെന്നും ഡിഎഫ്ഒ പറഞ്ഞു.

Tags:    

Similar News