ജനവാസ മേഖലയിലെത്തിയ പുള്ളിമാനെ വേട്ടയാടി കറിയാക്കി; പാകം ചെയ്യുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി: നാലു പേര്‍ പിടിയില്‍

ജനവാസ മേഖലയിലെത്തിയ പുള്ളിമാനെ വേട്ടയാടി കറിയാക്കി; നാലു പേര്‍ പിടിയില്‍

Update: 2025-05-31 01:47 GMT

സുല്‍ത്താന്‍ബത്തേരി: ജനവാസ മേഖലയിലെത്തിയ പുള്ളിമാനെ പിടികൂടി ഇറച്ചിയാക്കിയ നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് പ്രദേശത്താണ് സംഭവം. മുക്കുത്തികുന്ന് പുളിക്കചാലില്‍ പി എസ് സുനില്‍ (59), തടത്തില്‍ചാലില്‍ ടി എസ് സന്തോഷ്( 56), പുത്തൂര്‍കൊല്ലി പി കെ രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി എം ശിവരാമന്‍ (62) എന്നിവരാണ് മാനിറച്ചി പാകം ചെയ്യുന്നതിനിടെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. സുനിലിന്റെ വീട്ടില്‍വെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ കയ്യോടെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കറിവെച്ച വീട്ടില്‍ നിന്ന് തന്നെ പാചകം ചെയ്ത് ഇറച്ചിക്ക് പുറമെ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു.

മുക്കുത്തിക്കുന്ന് വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. സമീപത്തെ തോട്ടത്തിലേക്ക് എത്തിയ മാനിനെ നായ്ക്കള്‍ ഓടിച്ചു കൊണ്ടുവരികയായിരുന്നു. ഇത് പരിക്കേറ്റതിനാല്‍ ജനവാസ പ്രദേശത്ത് തന്നെ തങ്ങുകയും ഇതറിഞ്ഞ നാല്‍വര്‍ സംഘമെത്തി മാനിനെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News