മുടി വെട്ടിയില്ലെന്ന പേരില്‍ 14 വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ല; മഴ നനഞ്ഞ് പുറത്ത് നില്‍ക്കേണ്ടി വന്നെന്ന് വിദ്യാര്‍ത്ഥികള്‍

മുടി വെട്ടിയില്ലെന്ന പേരില്‍ 14 വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ല

Update: 2025-06-03 11:01 GMT

കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ 14 പേരെ സ്‌കൂളിന് പുറത്താക്കിയെന്ന് പരാതി. മഴ നനഞ്ഞ് സ്‌കൂളിന് പുറത്ത് നില്‍ക്കേണ്ടി വന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൊല്ലം ഉമയനല്ലൂര്‍ മൈലാപ്പൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ന് കട അവധിയായതിനാല്‍ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് ആരോപണം.

വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം സമാനമായ പരാതി ഉയര്‍ന്നിരുന്നു. മുടി വെട്ടിയ രീതി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ കയറ്റാതെ മണിക്കൂറുകളോളം പുറത്ത് നിര്‍ത്തിയെന്നായിരുന്നു പരാതി. സ്‌കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി മുടി വെട്ടി എന്ന് ചൂണ്ടിക്കാട്ടിയാണ് രാവിലെ ക്ലാസില്‍ കയറുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിയെ വിലക്കിയത്. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് ഇന്നലെ പരാതി ഉയര്‍ന്നത്. തെറ്റുപറ്റി എന്നും ഇനി ആവര്‍ത്തിക്കില്ലന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് നിയമ നടപടിക്ക് ഒരുങ്ങിയ രക്ഷിതാവ് പരാതി പിന്‍വലിച്ചത്.

Similar News