ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു; സഹ തൊഴിലാളികളായ രണ്ടുപേര്‍ അറസ്റ്റില്‍

ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു; സഹ തൊഴിലാളികളായ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-06-05 04:22 GMT

തിരുവനന്തപുരം: പേരെയ്‌ക്കോണത്ത് ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹ തൊഴിലാളികളായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പേരയ്‌ക്കോണം സ്വദേശികളായ വിന്‍സെന്റ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി യൂണിയന്‍ പേരെയ്‌ക്കോണം യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസിനെയാണ് ഇരുവരുംചേര്‍ന്ന് ആക്രമിച്ചത്.

വര്‍ഗീസിനെ ഇരുവരുംചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചവശനാക്കിയശേഷം കൈയില്‍ കരുതിയിരുന്ന വളഞ്ഞ ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് വര്‍ഗീസിന്റെ ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ 17-ന് വൈകീട്ട് അഞ്ചുമണിയോടെ പേരെയ്‌ക്കോണത്തായിരുന്നു സംഭവം. പ്രതികള്‍ സഹോദരങ്ങളാണ്.

ഇവര്‍ മുന്‍പ് ഐഎന്‍ടിയുസി യൂണിയനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് ഇതിലൊരാള്‍ എഐടിയുസി യൂണിയനിലും മറ്റൊരാള്‍ സിഐടിയുവിലേക്കും മാറി. ഇടയ്ക്കിടെ വര്‍ഗീസുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ വെഞ്ഞാറുമൂട്ടില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ സിപിഒ അരുണ്‍, ഷാഡോ സംഘാംഗങ്ങളായ ബൈജു, നവീന്‍, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News