പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഒരു വയസ്സുകാരനു നല്‍കിയത് 72 വയസ്സുകാരനുള്ള മരുന്നെന്ന് ആരോപണം; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ഒരു വയസ്സുകാരനു നല്‍കിയത് 72 വയസ്സുകാരനുള്ള മരുന്നെന്ന് ആരോപണം

Update: 2025-06-06 01:03 GMT

അഗളി: കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ഒരു വയസ്സുകാരനു മരുന്നു മാറി നല്‍കിയതായി പരാതി. കുട്ടിക്ക് നല്‍കിയത് 72 വയസ്സുകാരനുള്ള മരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 72 വയസ്സുകാരന്റെ രക്തപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മരുന്നു നല്‍കിയതെന്നു ജെല്ലിപ്പാറ ധോണികുണ്ട് കേഴപ്ലാക്കല്‍ കെ.ബി.അനില്‍കുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

കോട്ടത്തറ ആശുപത്രിയില്‍ നിന്നു നല്‍കിയ ഡിസ്ചാര്‍ജ് രേഖയോടൊപ്പം ലഭിച്ച രക്തപരിശോധനാ റിപ്പോര്‍ട്ട് 72 വയസ്സുള്ള രോഗിയുടേതാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു വയസ്സുള്ള കുട്ടിക്കു മരുന്നു കുറിച്ചതെന്നു കരുതുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. അനില്‍കുമാറിന്റെ മകന്റെ ഒരു വയസ്സുള്ള മകന്‍ ഇവാനെ രണ്ടിനു കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഭേദമായെന്നു പറഞ്ഞ് ഇന്നലെ വീട്ടിലേക്കയച്ചു. വീട്ടിലെത്തി മരുന്നു കൊടുത്തയുടന്‍ കുട്ടി മയക്കത്തിലായി. കുട്ടിയെ ഉടനെ അഗളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. വൈകിട്ടോടെ ആശുപത്രി വിട്ടു.

അതേസമയം, പനിയും വിളര്‍ച്ചയും തൂക്കക്കുറവുമുള്ള അവസ്ഥയിലായിരുന്ന കുട്ടിയെ ചികിത്സ നല്‍കി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും 72 വയസ്സുകാരന്റെ രക്തപരിശോധനാ റിപ്പോര്‍ട്ട് കുട്ടിയുടെ ഡിസ്ചാര്‍ജ് രേഖയോടൊപ്പം മാറിപ്പോയതാണെന്നും ചികിത്സയില്‍ പിഴവു സംഭവിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.പത്മനാഭന്‍ പറഞ്ഞു.

Tags:    

Similar News