ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: മധുര സ്വദേശിയായ ശരവണപാണ്ഡ്യനെ അറസ്റ്റ് ചെയ്ത് പെരുവന്താനം പോലീസ്

Update: 2025-06-10 15:30 GMT

ഇടുക്കി : ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യന്‍ എന്ന് വിളിക്കുന്ന രാമകൃഷ്ണ (39) നെയാണ് തമിഴ്‌നാട്ടിലെ ഉത്തമപാളയത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 29ന് രാത്രി പെരുവന്താനം ബോയിസ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും ശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 10,000 രൂപ വില വരുന്ന ഒരു ഗ്രാം സ്വര്‍ണ താലിയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ അപഹരിച്ച കേസിലാണ് അറസ്റ്റ്.

ഇയാള്‍ക്കെതിരെ 2009ല്‍ കടകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം പൊലീസ് സ്റ്റേഷനുകളില്‍ 14 കേസുകള്‍ നിലവിലുണ്ട്. 2019 പൊന്‍കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്രമോഷണം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്‌നാട് തഞ്ചാവൂര്‍, തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്. മെയില്‍ ഇടുക്കി ജില്ലയിലെ പാമ്പനാര്‍, കോട്ടയം ജില്ലയിലെ രാമപുരം, ജൂണില്‍ എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പെരുവന്താനം ഇന്‍സ്പെക്ടര്‍ ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സതീശന്‍ എം ആര്‍, സബ് ഇന്‍സ്പെക്ടര്‍ സുബൈര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ് നായര്‍, തോമസ് എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Similar News