റോഡിൽ 'സിഗ്മ' യുടെ വിളയാട്ടം; തലങ്ങും വിലങ്ങും കുതിച്ച് പരിഭ്രാന്തി; സ്റ്റോപ്പിൽ കുട്ടികളെ പേടിപ്പിച്ച് ഷോ; ഒടുവിൽ സ്റ്റൈലായി സ്റ്റാൻഡിൽ എത്തിയതും കുടുങ്ങി; ബസിന് പണികൊടുത്ത് നാട്ടുകാർ!
കോഴിക്കോട്: റോഡിലൂടെ വളരെ അശ്രദ്ധമായി കുതിച്ച സ്വകര്യ ബസിന് എട്ടിന്റെ പണി. അമിത വേഗതയിലും അപകടകരമായ രീതിയിലും ഓടിയ ബസ് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞിടുകയായിരുന്നു. 'സിഗ്മ' എന്ന ബസ് ആണ് അപകട അന്തരീക്ഷം സൃഷ്ട്ടിച്ചത്. കോഴിക്കോട് - കുറ്റ്യാടി റൂട്ടില്‍ ഓടുന്ന സിഗ്മ ബസാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ സര്‍വീസ് നടത്തിയത്.
തുടര്‍ന്ന് പേരാമ്പ്ര സ്റ്റാൻഡിലെത്തിയ ബസ് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടയുകയായിരുന്നു. സ്വകാര്യ ബസിന്റെ അമിത വേഗതയില്‍ പ്രതിഷേധിച്ചാണ് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ബസ് തടഞ്ഞത്.
വൈകീട്ടോടെ പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിന് സമീപം ഹോണ്‍ മുഴക്കി തെറ്റായ ദിശയില്‍ അമിത വേഗതയിൽ എത്തിയ ബസ് കുട്ടികളെ ഇടിക്കുന്ന തരത്തില്‍ വെട്ടിച്ച് ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഡ്രൈവര്‍ കുട്ടികളെ അസഭ്യം വിളിച്ചതായും പരാതി ഉണ്ട്. തുടർന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും പിറകെ വിദ്യാര്‍ത്ഥികള്‍ എത്തി ബസ് തടഞ്ഞിടുകയായിരുന്നു.