സ്‌കൂളിൽ നിന്നും മടങ്ങി വരികയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം; പരിഭ്രാന്തരായി തിരിഞ്ഞോടിയ കുട്ടികളുടെ പിന്നാലെ ചെന്ന് അസഭ്യം പറഞ്ഞു; 35കാരൻ പിടിയിൽ
പത്തനംതിട്ട: ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തിയ കേസിൽ 35കാരൻ അറസ്റ്റിൽ. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസിൽ ശ്യാംകുമാർ ആണ് പോലീസിന്റെ പിടിയിലായത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർഥിനികൾക്ക് നേരെയാണ് ഇയാൾ അതിക്രമം കാട്ടിയത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ സംഭവം. സ്‌കൂൾ വിട്ട് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥിനികളെ അശ്ലീലം പറഞ്ഞ് അപമാനിച്ച പ്രതി, വസ്ത്രം മാറ്റി തന്റെ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചു. പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടി. എന്നാൽ പ്രതി പിന്നാലെ ചെന്ന് അസഭ്യം വിളിച്ച് അപമാനിക്കുകയും, ഭയപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കുട്ടിയുടെ മൊഴിപ്രകാരം കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത ശേഷം മറ്റു നടപടികൾക്ക് ഒടുവിൽ കോടതിയിൽ ഹാജരാക്കി.