ടോള്‍ പ്ലാസകളില്‍ ഇനി പണം നേരിട്ട് സ്വീകരിക്കില്ല; പുതിയ നിയമങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു

Update: 2026-04-10 06:27 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ടോള്‍ പ്ലാസകളില്‍ പണമിടപാടുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ (ഏപ്രില്‍ 10, 2026) പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ ടോള്‍ പ്ലാസകളില്‍ കറന്‍സി നോട്ടുകള്‍ നേരിട്ട് സ്വീകരിക്കില്ല. ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയപാതാ അതോറിറ്റിയുടെ ഈ പുതിയ പരിഷ്‌കാരം.

പ്രധാന മാറ്റങ്ങള്‍ ഇവയാണ്:

നോട്ടുകള്‍ ഒഴിവാക്കി: ടോള്‍ കൗണ്ടറുകളില്‍ ജീവനക്കാര്‍ നേരിട്ട് പണം വാങ്ങുന്ന രീതി അവസാനിപ്പിച്ചു.

ഫാസ്ടാഗ് നിര്‍ബന്ധം: പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് (FASTag) ഉള്ള വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാം.

ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് യുപിഐ: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യുപിഐ (UPI) വഴി മാത്രമേ പണമടയ്ക്കാന്‍ സാധിക്കൂ.

അധിക നിരക്ക്: ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴി പണമടയ്ക്കുമ്പോള്‍ നിശ്ചിത ടോള്‍ നിരക്കിന്റെ ഒന്നേകാല്‍ മടങ്ങ് (1.25 times) തുക നല്‍കേണ്ടി വരും.

ടോള്‍ പ്ലാസകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും യാത്ര വേഗത്തിലാക്കാനുമാണ് ഈ നീക്കമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. പണമടയ്ക്കാന്‍ തയ്യാറാകാത്ത വാഹനങ്ങള്‍ക്ക് ഗേറ്റ് തുറന്നു നല്‍കില്ല. മാത്രമല്ല, നിയമപ്രകാരം അത്തരം വാഹനങ്ങളെ ഹൈവേയില്‍ നിന്ന് നീക്കം ചെയ്യാനുള്ള അധികാരവും അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കുണ്ടാകും.

നിലവില്‍ ദേശീയപാതാ അതോറിറ്റിയുടെ വാര്‍ഷിക പാസ് വരിക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനം യാത്രക്കാര്‍ക്ക് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കും യുപിഐ സംവിധാനമില്ലാത്തവര്‍ക്കും ഈ പരിഷ്‌കാരം ചെറിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

Similar News