ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകൾ വൈഭവിയുടെ സംസ്‌കാരം യുഎഇയിൽ; ഇരുവരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

Update: 2025-07-16 15:19 GMT

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കേരളപുരം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ദുബൈയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കരിക്കാൻ തീരുമാനമായി. വിപ‍ഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്. കൊല്ലം സ്വദേശിനിയായ വിപ‌ഞ്ചികയും കു‍ഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയിൽ ഹർജിയും നൽകിയിരുന്നു.

കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഭര്‍ത്താവ് നിതീഷിന്റെ അസാധാരണമായ ലൈംഗിക വൈകൃതങ്ങളുടെ തെളിവുകളും പുറത്തുവന്നിരുന്നു. മരണത്തിന് മുന്‍പ് വിപഞ്ചിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച ശബ്ദ സന്ദേശത്തിലും, മൊബൈല്‍ സന്ദേശത്തിലുമാണ് ഭര്‍ത്താവ് നിതീഷിന്റെ ലൈംഗിക വൈകൃതങ്ങള്‍ വിവരിച്ചിരുന്നത്.

Tags:    

Similar News