രാമപുരത്ത് ബസില്‍ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസ്; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

രാമപുരത്ത് ബസില്‍ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസ്

Update: 2025-06-10 16:12 GMT

കോട്ടയം: രാമപുരത്ത് ബസില്‍ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ നാഗവല്ലി, ഭര്‍ത്താവ് ജയറാം, വള്ളി എന്നറിയപ്പെടുന്ന ശങ്കരി ഇവരുടെ ഭര്‍ത്താവ് തങ്കപ്പാണ്ടി എന്നിവരാണ് രാമപുരം പൊലീസിന്റെ പിടിയിലായത്. ഈ വര്‍ഷം മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

രാമപുരം കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസില്‍ വെച്ച് രാമപുരം സ്വദേശിനിയായ 78 കാരിയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. നാഗവല്ലി, വള്ളി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവരുടെ ഭര്‍ത്താക്കന്മാരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ഇവരാണ് മോഷണ സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായം ചെയ്തിരുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുമ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ഒന്നാം പ്രതിയായ നാഗവല്ലിക്ക് തമിഴ്‌നാട്ടിലും കേരളത്തിലുമായി അഞ്ചിലധികം മോഷണക്കേസുകള്‍ ഉണ്ട്. രാമപുരം പൊലീസ് ഇന്‍സ്പെക്ടര്‍ അഭിലാഷ്, സബ് ഇന്‍സ്പെക്ടര്‍ സാബു ആന്റണി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷീജ, റിനി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനീത്, പ്രദീപ്, ശ്യാം മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Similar News