ജല ജീവന്‍ പദ്ധതി; കരാറുകാര്‍ക്കു നല്‍കാനുള്ളതു 4,874 കോടി രൂപ

ജല ജീവന്‍ പദ്ധതി; കരാറുകാര്‍ക്കു നല്‍കാനുള്ളതു 4,874 കോടി രൂപ

Update: 2025-06-12 01:13 GMT

ആലപ്പുഴ: ജല ജീവന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ കരാറുകാര്‍ക്കു നല്‍കാനുള്ളതു 4,874 കോടി രൂപ. ഏപ്രില്‍ 30 വരെയുള്ള കണക്കാണിത്. ആയിരത്തില്‍ താഴെ കരാറുകാര്‍ക്കാണ് ഇത്രയും തുക നല്‍കാനുള്ളത്. കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളിക്കു ലഭിച്ച വിവരാവകാശ മറുപടിയിലാണു ജല അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ വരെ 44718.78 കോടിയുടെ പണികള്‍ക്കു ഭരണാനുമതി നല്‍കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യവിഹിതം നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാര്‍ 5951.89 കോടി നല്‍കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ 5,508.92 കോടിയാണു നല്‍കിയത്.

പദ്ധതിയുടെ കാലാവധി 2024ല്‍ അവസാനിച്ചപ്പോള്‍ ആദ്യം ഒരുവര്‍ഷം കൂടിയും പിന്നീടു 2028 വരെയും നീട്ടിയിരുന്നു. ഭരണാനുമതി ലഭിച്ച പണികള്‍ 2028ല്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്രം 16,848.47 കോടിയും സംസ്ഥാനം 16,425.5 കോടിയും ചെലവിടണം. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ 560 കോടി മാത്രമാണു വകയിരുത്തിയത്. കുടിശിക ഉയര്‍ന്നതോടെ മിക്ക കരാറുകാരും പ്രതിസന്ധിയിലായി. പണികള്‍ നിലയ്ക്കുകയും ചെയ്തു. പണം വകയിരുത്താതെ ഭരണാനുമതി നല്‍കുകയും ടെന്‍ഡര്‍ വിളിക്കുകയും ചെയ്തതാണു പ്രതിസന്ധിക്കു കാരണമെന്നു കരാറുകാര്‍ പറയുന്നു. ഈ മാസം 30നു മുന്‍പു കുടിശിക തീര്‍ക്കുകയും ബാക്കി പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുകയും ചെയ്തില്ലെങ്കില്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും കരാറുകാര്‍ പറയുന്നു.

Tags:    

Similar News