കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനികളെ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവം; അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
വിദ്യാർഥികളെ ഏത്തമിടീച്ച സംഭവം; അധ്യാപികയ്ക്കു കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനികളെ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപിക ദരീഫയ്ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍(ഡിഡിഇ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ (ഡിഇഒ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം.
കഴിഞ്ഞ 11-നായിരുന്നു വിവാദമായ സംഭവം നടന്നത്. വൈകീട്ട് സ്‌കൂളില്‍ ദേശീയഗാനം പാടുന്ന സമയത്ത് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ ക്ലാസ്മുറി പൂട്ടിയിട്ട് അധ്യാപിക ഏത്തമിടീച്ചെന്നാണ് പരാതി. കുട്ടികളുടെ രക്ഷിതാക്കളാണ് ഡിഇഒയ്ക്കു പരാതി നല്‍കിയത്. ഡിഇഒ വിശദീകരണം തേടിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മറുപടി പറയുകയും അധ്യാപിക ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍, അധ്യാപിക കുറച്ചു കുട്ടികളെ അടിച്ചതായാണ് പരാതിയെന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക ഗീത പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് കുട്ടികള്‍ വീട്ടിലെത്താന്‍ വൈകിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇതില്‍ ചില കുട്ടികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടിയില്ലെന്നും അവര്‍ക്ക് ബസ് ടിക്കറ്റിനുള്ള പണം അധ്യാപകര്‍ നല്‍കുകയായിരുന്നുവെന്നും ആരോപണമുണ്ട്.