ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ പരിയാരം സ്വദേശിയുടെ 38 ലക്ഷം തട്ടി; കേസിലെ മുഖ്യപ്രതിയായ രാജസ്ഥാന്‍ സ്വദേശി റിമാന്‍ഡില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ പരിയാരം സ്വദേശിയുടെ 38 ലക്ഷം തട്ടി

Update: 2025-06-18 18:02 GMT

കണ്ണൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് പരിയാരം കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ജയ്പൂര്‍ ജോഡ്‌വാര കര്‍ധാനി പ്രൈം പ്രതാപ് സര്‍ക്കിള്‍ പ്ലോട്ട് 154 ലെ പരമറാമിന്റെ മകന്‍ കമലേഷ്(20)നെയാണ് പിടികൂടിയത്.

റൂറല്‍ അഡീഷണല്‍ എസ്.പി കെ.എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരാഴ്ച്ചയോളം രാജസ്ഥാനില്‍ ക്യാമ്പ് ചെയ്താണ് ജൂണ്‍-14 ന് അജ്മീറിന് സമീപം കിഷന്‍ഗഞ്ച് എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്. പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

പാണപ്പുഴ കൈതപ്രത്തെ നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ(61) പണമാണ് നഷ്ടപ്പെട്ടത്. ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 134 എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട ജൂലിയ ജെഫിന്‍ എന്ന വ്യക്തി ജൂലിയ സ്റ്റെറിന്‍ എന്ന സൈറ്റ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് അതുവഴി നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് 2024 മെയ്-9 മുതല്‍ ജൂണ്‍ 5 വരെയുള്ള ഒരുമാസക്കാലമാണ് കുഞ്ഞിരാമന്‍ പണം നിക്ഷേപിച്ചത്.

എന്നാല്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിക്കാത്തതിനെ തുടര്‍ന്ന് 2024 സപ്തംബര്‍ 16 നാണ് പരിയാരം പൊലീസില്‍ പരാതി നല്‍കിയത്.

തട്ടിപ്പിന് പിന്നില്‍ ഇതര സംസ്ഥാന ബന്ധമുള്ള കണ്ണികള്‍ ഉണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയത്. ഇവരുടെ അന്വേഷണത്തിനിടയില്‍ തട്ടിപ്പ് നടത്തിയവരില്‍ നിന്ന് 47,000 രൂപ കുഞ്ഞിരാമന് തിരികെ ലഭിച്ചിരുന്നു.

സൈബര്‍ സെല്‍ എസ്.ഐ സൈബുകുമാര്‍, എ.എസ്.ഐ മുഹമ്മദ് റഷീദ്, സീനിയര്‍ സി.പി.ഒമാരായ പി.പി.സിയാദ്, സി.പി.ദില്‍ജിത്ത് എന്നിവരാണ് രാജസ്ഥാനില്‍ ക്യാമ്പ് ചെയ്ത് പ്രതിയെ പിടികൂടിയത്. നേരത്തെ ലഭിച്ചിരുന്ന മേല്‍വിലാസത്തില്‍ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം വരുന്നതിന് മുമ്പായി ഇയാള്‍ ഒളിവില്‍ പോയിരുന്നു.

പ്രദേശത്തെ പൊലീസിന്റെ പിന്തുണയോടെ അന്വേഷണം തുടര്‍ന്ന സംഘത്തിന് നാട്ടുകാരില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, വഴിതെറ്റിക്കാനുള്ള ശ്രമവും നടന്നു. രാജസ്ഥാനില്‍ എത്തിയ പരിയാരം സ്റ്റേഷനില്‍ നിന്നുള്ള എസ്.എച്ച്.ഒ എന്‍.കെ.സത്യനാഥന്‍, എസ്.ഐ സി.സനീത്, വനിത സി.പി.ഒ സൗമ്യ എന്നിവര്‍ പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരുന്നു.

14 ന് വൈകുന്നേരത്തോടെയാണ് കിഷന്‍ഗഞ്ച് എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന കമലേഷിനെ സംഘം പിടികൂടിയത്. ഈ കേസില്‍ മറ്റ് ആറ് പ്രതികള്‍ കൂടി പൊലീസിന്റെ പിടിയിലാകാനുണ്ട്. കമലേഷിനെ ചൊവ്വാഴ്ച്ച പരിയാരത്ത് എത്തിച്ച് ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാളെ അടുത്തദിവസം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News